അയൽവാസിയും ഭാര്യയും മകനും പിടിയിൽ
സംഭവം എട്ടുവയസുകാരനായ മകന്റെ കൺമുന്നിൽ
നെടുമങ്ങാട്: വഴിത്തർക്കത്തിനിടെ യുവാവിനെ എട്ടുവയസുകാരനായ മകന്റെ കൺമുന്നിൽ വച്ച് അയൽവാസിയും ഭാര്യയും മകനും ചേർന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. താന്നിമൂട് പച്ചക്കാട് സജി ഭവനിൽ കൂലിപ്പണിക്കാരനായ സജി (45) ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദാരുണമായ സംഭവം. അച്ഛനെ തല്ലുന്നത് കണ്ടുള്ള മകന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചോരയിൽ കുളിച്ചു കിടന്ന സജിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സജിയുടെ അയൽവാസി ബാബു (55), ഭാര്യ റേച്ചൽ (48), മകൻ പ്രിജീഷ് (21) എന്നിവരെ നെടുമങ്ങാട് പൊലീസ് പിടികൂടി. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് നെടുമങ്ങാട് സി.ഐ സുരേഷ്‌കുമാർ പറഞ്ഞു.
പച്ചക്കാട് റോഡിൽ നിന്നും ഇവരുടെ വീട്ടിലേയ്ക്കുള്ള വഴിയിൽ സ്ളാബ് ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ സമയത്ത് സജിയും മകൻ അനൂപും (8) മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. റേച്ചൽ കുറുവടികൊണ്ട് അടിച്ചു നിലത്ത് വീഴ്ത്തിയ സജിയെ മകൻ പ്രിജീഷും ബാബുവും ചേർന്ന് തല്ലിച്ചതച്ചു. ബാബു സമീപത്തു കിടന്ന കരിങ്കല്ലെടുത്ത് സജിയുടെ മുഖത്ത് ശക്തിയായി തുടരെ ഇടിച്ചു. മരിച്ചു എന്ന് ഉറപ്പാക്കും വരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ ഒരു ബന്ധു വീട്ടിൽ നിന്നും പിടികൂടി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.സുനിതയാണ് സജിയുടെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |