പല മന്ത്രിമാർക്കും മികവ് തെളിയിക്കാനാവുന്നില്ല
അടൂർ: പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ.കെ.അനന്തഗോപനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചതിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. ഇത്തരം മേഖലകളിൽ അതുമായി ബന്ധപ്പെട്ട ആളുകളെ നിയമിക്കുന്നതിന് പാർട്ടി നേതൃത്വം തയ്യാറാകണം. ഒരുഭാഗത്ത് വൈരുദ്ധ്യാത്മക ഭൗതികവാദം പറയുന്നവർ ശബരിമലയിലെത്തി കുറിയുംതൊട്ട് കുമ്പിടുന്നത് ശരിയല്ല. ഇത്തരം നടപടികൾ ഭക്തരെയും നാട്ടുകാരെയും ഒരുപോലെ കബളിപ്പിക്കുന്നതാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ശബരിമല സ്ത്രീപ്രവേശന വിഷയം വന്നപ്പോൾ പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയിൽ പാർട്ടിപ്രവർത്തകർ പങ്കെടുത്തു. ഇത് തടയുന്നതിന് പാർട്ടിക്കായില്ല.
ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നില്ല. പല മന്ത്രിമാർക്കും മികവ് തെളിയിക്കാൻ കഴിയുന്നില്ല. അതേസമയം മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണ്. ആഭ്യന്തരവകുപ്പിലും പോരായ്മകളുണ്ട്. ഇക്കാര്യത്തിൽ പാർട്ടി പ്രത്യേക ശ്രദ്ധപുലർത്തിയില്ലെങ്കിൽ ക്ഷീണം സംഭവിക്കും. പൊലീസിലും സിവിൽ സർവീസിലും ആർ.എസ്.എസുകാരുടെ കടന്നുകയറ്റമുണ്ട്. പൊലീസിന്റെ പ്രവർത്തനം പലകാര്യങ്ങളിലും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നു. വഖഫ് ബോർഡ് നിയമനങ്ങളിലും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും മറുപടി പറയാൻ താമസിച്ചത് ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ എടുത്തത് ശരിയായ നടപടിയാണ്. പത്തനംതിട്ട ജില്ലയിലെ അഭിമാനാർഹമായ വിജയം റാന്നിയിലേതായിരുന്നു. മറ്രു പാർട്ടികളിൽ നിന്ന് പുറത്താക്കുന്ന മാലിന്യങ്ങളെ സി.പി.എം ചുമക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയർന്നു.
'ചിറ്റയം ഗോപകുമാറിനെ
തോല്പിക്കാൻ ശ്രമിച്ചു'
സി.പി.ഐക്കെതിരെ ചർച്ചയിൽ പ്രതിനിധികൾ വിമർശനമുയർത്തി. അച്ചടക്ക നടപടിയെടുത്ത് സി.പി.എം പുറത്താക്കുന്നവരെ സി.പി.ഐ സ്വീകരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. അടൂരിൽ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്താൻ സി.പി.ഐയിലെ തന്നെ സംസ്ഥാന നേതാക്കൾവരെ ശ്രമിച്ചു. സി.പി.എമ്മിന്റെ പ്രവർത്തനംമൂലമാണ് അടൂർ സീറ്റ് എൽ.ഡി.എഫിന് നിലനിറുത്താനായതെന്ന് അടൂരിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |