തിരുവനന്തപുരം: നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി വൈസ്ചാൻസലറെ സുപ്രീംകോടതി പുറത്താക്കുന്നത് കേരളത്തിലാദ്യമാണ്. ബയോഡേറ്റയിൽ തെറ്റായ വിവരങ്ങൾ കാട്ടിയതിന് എം.ജി സർവകലാശാലാ വി.സിയായിരുന്ന എ.വി.ജോർജിനെ 2014ൽ ഗവർണർ പുറത്താക്കിയിരുന്നു. കാസർകോട് കേന്ദ്ര സർവകലാശാലയിൽ എൻവയോൺമെന്റ് സയൻസ് മേധാവിയെന്നാണ് ജോർജ് ബയോഡേറ്റയിൽ കാട്ടിയത്. മൂന്നരമാസത്തെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേക്ക് മടങ്ങിയെത്തിയ വിവരം ബയോഡേറ്റയിൽ കാട്ടിയില്ല. ബയോഡേറ്റയിൽ കേന്ദ്രസർവകലാശാലയിൽ പ്രവർത്തിക്കുന്നെന്നായിരുന്നു. ഇതോടെയാണ് ഗവർണർ അദ്ദേഹത്തെ പുറത്താക്കിയത്.
യു.ജി.സി പ്രതിനിധി
ഇല്ലാതെ രാജശ്രീ
ജസ്റ്റിസ് പി.സദാശിവം ഗവർണറായിരിക്കെയാണ് സാങ്കേതിക സർവകലാശാലാ വി.സിയായി ഡോ.എം.എസ്. രാജശ്രീയെ നിയമിച്ചത്. സർവകലാശാല, എ.ഐ.സി.ടി.ഇ പ്രതിനിധിയും ചീഫ്സെക്രട്ടറിയുമാണ് സെർച്ച് കമ്മിറ്റിയിലുണ്ടായിരുന്നത്. യു.ജി.സി പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല. യൂണിവേഴ്സിറ്റി നിയമപ്രകാരമായിരുന്നു ഈ നടപടി. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് യു.ജി.സി ചട്ടം. ആറു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയെങ്കിലും ഡോ.രാജശ്രീയുടെ പേരു മാത്രമാണ് ഗവർണർക്ക് ശുപാർശ ചെയ്തത്. മൂന്നുമുതൽ അഞ്ചുവരെ പേരുകളുള്ള പാനൽ നൽകണമെന്ന യു.ജി.സി ചട്ടവും ലംഘിച്ചു. വി.സിയെ കോടതി പുറത്താക്കിയതോടെ, കോ-ടെർമിനസ് വ്യവസ്ഥപ്രകാരം പി.വി.സിയും പുറത്താകും. അടുത്ത ഫെബ്രുവരി 20വരെയായിരുന്നു വി.സി ഡോ.രാജശ്രീയുടെ കാലാവധി.
വി.സി നിയമനത്തിനുള്ള യു.ജി.സി റഗുലേഷൻ പ്രകാരം സാങ്കേതിക സർവകലാശാലാ ആക്ട് ഭേദഗതി ചെയ്തിരുന്നില്ല. എന്നാൽ ഇങ്ങനെ ചെയ്തില്ലെങ്കിൽ യു.ജി.സി ചട്ടം നടപ്പാക്കിയതായി കണക്കാക്കണമെന്ന് 2016ൽ സുപ്രീംകോടതി ഉത്തരവുണ്ട്. ഇതും സർവകലാശാല വകവച്ചില്ല. കേരളത്തിലെ മറ്റു സർവകലാശാലകളും നിയമഭേദഗതി വരുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |