കൊച്ചി: തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രത്തിന് സർക്കാർ നൽകിവരുന്ന വാർഷികവേതനം വർദ്ധിപ്പിക്കാൻ നിയമഭേദഗതി സജീവ പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം ഉന്നയിച്ച് തിരുവല്ല സ്വദേശി ശില്പനായർ നൽകിയ ഹർജി സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്ത് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. നിലവിലെ സാഹചര്യങ്ങളും ദൈനംദിന ചെലവുകളിലുണ്ടായ വർദ്ധനയും കണക്കിലെടുത്ത് വാർഷിക വേതനം വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ക്ഷേത്രത്തിന്റെ ഭൂസ്വത്ത് പണ്ടാരവക നിയമപ്രകാരം സർക്കാരിനു കൈമാറിയതിനു പ്രതിഫലമായി വർഷംതോറും 58,500 രൂപയാണ് സർക്കാർ നൽകുന്നത്. 1971ൽ നിശ്ചയിച്ച ഈ തുക പിന്നീടു വർദ്ധിപ്പിച്ചിട്ടില്ലെന്നും നാലു വർഷം കൂടുമ്പോൾ കൂട്ടണമെന്നും 2017നു ശേഷം നൽകിയിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
വാർഷികവേതനം വർദ്ധിപ്പിക്കാനുള്ള ബിൽ 2017ൽ കൊണ്ടുവന്നെങ്കിലും നിയമസഭയുടെ കാലാവധി കഴിഞ്ഞതിനാൽ പാസാക്കാൻ കഴിഞ്ഞില്ലെന്നും പുതിയ ബില്ലിന് ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചെന്നും സജീവ പരിഗണനയിലാണെന്നും സർക്കാർ വിശദീകരിച്ചു. 2019 വരെയുള്ള തുക നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇതിനു പുറമേ, മതധർമ്മ സ്ഥാപനങ്ങൾക്കു നഷ്ടപരിഹാരം നൽകുന്ന തിരുപ്പുവാരം പേമെന്റ് ആക്ട് പ്രകാരം 31,998.69 രൂപയും തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം 20 ലക്ഷം രൂപയും ക്ഷേത്രത്തിന് ലഭിക്കുന്നുണ്ടെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |