ആലപ്പുഴ: അതിഥികൾ വീട്ടിലെത്തിയാൽ കാണുന്നത് കിടപ്പു മുറികളിലും അടുക്കളയിലും ചുറ്റിത്തിരിയുന്ന അമ്മുവിനെയും മുത്തുവിനെയുമാണ്.
പഴുത്ത വാഴക്കുലയും ക്ഷേത്രത്തിലെ നേദ്യപ്പായസവും
കിട്ടാനാണ് വീടുനുള്ളിലെ ചുറ്റിത്തിരിയൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് പച്ചംകുളത്ത് ഇല്ലത്തെ പശുക്കിടാവാണ് അമ്മു. മുത്തു കാളക്കുട്ടി.
തലമുറകളായി പശുവളർത്തലുള്ള ഇല്ലത്ത് 15 വർഷം മുമ്പാണ് പൂർണമായും നാടൻ പശുക്കളെ വളർത്താൻ തുടങ്ങിയതെന്ന് വീട്ടുമടസ്ഥനും പച്ചംകുളത്ത് ദേവീക്ഷേത്രം കാര്യദർശിയുമായ ജ്യോതിഷ് പോറ്റി (38) പറയുന്നു. ജ്യോതിഷിന്റെ അച്ഛൻ വാസുദേവൻ പോറ്റി, അമ്മ ശ്രീലത, ഭാര്യ ആര്യ എന്നിവർ നൽകുന്ന പഴങ്ങളും വാങ്ങിക്കഴിച്ച് കിടാക്കൾ വീട്ടിൽ കറങ്ങിനടക്കും. ജ്യോതിഷിനെ കണ്ടില്ലെങ്കിൽ സകല മുറികളിലും കയറിയിറങ്ങും. അധികം പൊക്കം വെയ്ക്കാത്ത വെച്ചൂർ, കാസർകോട്, ചെറുവള്ളി വിഭാഗങ്ങളിലെ അഞ്ച് പശുക്കളാണിപ്പോൾ ഇല്ലത്ത് വളരുന്നത്.
അമൃതുപോലെ
മൂന്നു ലിറ്റർ പാൽ
പറമ്പിലെ പുല്ലും ഔഷധസസ്യങ്ങളും കഴിച്ച് നടക്കുന്ന കറവപ്പശുവിൽ നിന്ന് ഒരു ദിവസം പരമാവധി ലഭിക്കുന്നത് രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ പാലാണ്. വിപണിയിൽ ലിറ്ററിന് 100- 140 രൂപ നാടൻ പശുവിന്റെ പാലിന് വിലയുണ്ട്.വീട്ടാവശ്യത്തിന് ശേഷം മിച്ചം വരുന്ന പാൽ ഉറ കൂട്ടി നെയ്യാക്കുകയാണ് പതിവ്. കിലോയ്ക്ക് 3000 മുതൽ 4500 രൂപ വരെ ശുദ്ധമായ നാടൻ നെയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ജ്യോതിഷ് പറയുന്നു.
ജീവാമൃതവും ഭസ്മവും
വെയിലേൽക്കാതെ ഉണക്കിയ ചാണകവും ഗോമൂത്രവും ശർക്കരയും രാസവളം ചേരാത്ത മണ്ണും ധാന്യപ്പൊടികളുമുപയോഗിച്ച് നിർമ്മിക്കുന്ന, ജൈവവളമായ ഖരജീവാമൃതത്തിനും ആവശ്യക്കാരുണ്ട്. വെളുത്ത വാവിനോട് ചേർന്ന് 14 ദിവസം സൂര്യോദയത്തിന് മുമ്പും അസ്തമനത്തിന് ശേഷവും നിലത്ത് വീഴാതെ ലഭിക്കുന്ന ചാണകം നിഴലിൽ ഉണക്കി ഉമിത്തീയിൽ നീറ്റിയെടുക്കുന്ന ഭസ്മം കിലോയ്ക്ക് 300 രൂപയ്ക്കാണ് വിൽക്കുന്നത്. ചാണകവും ഗോമൂത്രവും നെയ്യും ഉൾപ്പെടെ ചേർത്ത് മൺ ചെരാത് നിർമ്മിക്കാനുള്ള ആലോചനയിലാണ് ജ്യോതിഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |