തിരുവനന്തപുരം: ബിരുദ സർട്ടിഫിക്കറ്റിനായി നിരവധി വിദ്യാർത്ഥികൾ നെട്ടോട്ടമോടുകയും വി.സിയുടെ ചുമതലയുള്ള സിസാ തോമസിന് സർട്ടിഫിക്കറ്റുകളിൽ ഒപ്പുവയ്ക്കാനുള്ള ഡിജിറ്റൽ സിഗ്നേച്ചർ പോലും നൽകാതെ ഉദ്യോഗസ്ഥർ നിസഹകരിക്കുകയും ചെയ്യുന്നതിനിടെ, സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) യാതൊരു ഭരണസ്തംഭനവുമില്ലെന്ന് കാട്ടി സിൻഡിക്കേറ്റ് വാർത്താക്കുറിപ്പ് ഇറക്കി. സർവകലാശാലാ ഭരണം സംബന്ധിച്ച ആക്ഷേപങ്ങൾക്ക് വാർത്താക്കുറിപ്പിലൂടെ മറുപടി നൽകേണ്ടത് വൈസ്ചാൻസലറോ വി.സിയുടെ നിർദ്ദേശപ്രകാരം രജിസ്ട്രാറോ പരീക്ഷാ കൺട്രോളറോ ആണ്. സിൻഡിക്കേറ്റിനോ സ്ഥിരംസമിതിക്കോ വിശദീകരണക്കുറിപ്പുകൾ ഇറക്കാൻ അധികാരമില്ലെന്നിരിക്കെയാണ് ഈ നടപടി.
ഇക്കൊല്ലം വിജയിച്ചവർക്കെല്ലാം പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ പോർട്ടലിൽ സൗകര്യമൊരുക്കിയെന്നും 90 ശതമാനത്തോളം പേർക്കും ഓഗസ്റ്റിൽ തന്നെ നൽകിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഡോ.എം.എസ്. രാജശ്രീ വി.സിയായിരുന്ന കാലയളവിൽ അപേക്ഷിച്ച 4158 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനുശേഷം ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടക്കുകയാണ്.
വിവിധ സെമെസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകളിൽ വിജയിച്ചവർക്ക് ബോർഡ് ഒഫ് ഗവേണൻസിന്റെ അംഗീകാരം ലഭിച്ചശേഷം മാത്രമേ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനാവൂ. അവസാന വർഷ എം.സി.എ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ അക്കാഡമിക് കൗൺസിൽ അംഗീകാരം ലഭിച്ചാലുടൻ പോർട്ടലിൽ ലഭ്യമാക്കും. സെമസ്റ്റർ പരീക്ഷകളുടെ ഫലം ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. മൂല്യനിർണ്ണയം പൂർത്തിയായ എല്ലാ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയശേഷം ഒരു പരീക്ഷയുടെ ഫലംപോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ സ്ഥിതി. എം.സി.എ, എൻജിനിയറിംഗ് അടക്കം 7പരീക്ഷകളുടെ ഗ്രേഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നൽകാനുള്ള ഫയൽ ഒരാഴ്ചയിലേറെയായി പ്രോ വൈസ്ചാൻസലറുടെ പക്കലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |