തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മാനുവൽ സർവേയ്ക്ക് ഒരു നടപടിയുമെടുക്കാതെ നിരുത്തരവാദപരമായി പ്രവർത്തിച്ച സർക്കാരിനെ വടി കൊണ്ടടിക്കുകയല്ല, തലയ്ക്കടിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാനുവൽ സർവേ നടത്തണമെന്ന് പ്രതിപക്ഷം അന്നേ നിയമസഭയിൽ പറഞ്ഞതാണ്. കളക്ടർമാരെ ചുമതലപ്പെടുത്തി രണ്ടാഴ്ച കൊണ്ട് ജില്ലകളിൽ സർവേ പൂർത്തിയാക്കാമായിരുന്നു.
സർക്കാരിനെ കുറ്റപ്പെടുത്തുന്നവർക്ക് ദുരുദ്ദേശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ജനകീയ വിഷയമുണ്ടായാൽ പ്രതിപക്ഷം മിണ്ടാതിരിക്കണോ? സർക്കാർ കാട്ടിയ ഗുരുതരമായ അനാസ്ഥയ്ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ.
വിഷയത്തിൽ സർക്കാർ ഉറങ്ങുകയോ ദുരൂഹമായ ഉറക്കം നടിക്കുകയോ ആണ്.
മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങൾ
1. 2019ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടർന്ന് ജനവാസമേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർസോൺ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്രത്തെയും സുപ്രീംകോടതിയെയും അറിയിച്ചതെന്തിന്?
2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത്
ആരെ സഹായിക്കാൻ?
3. മാനുവൽ സർവേ നടത്താതെ ഉപഗ്രഹ സർവേ നടത്തി ദുരൂഹത സൃഷ്ടിച്ചതെന്തിന്?
4. അവ്യക്തതകൾ നിറഞ്ഞ ഉപഗ്രഹസർവേ റിപ്പോർട്ട് മൂന്നരമാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?
5. ഉപഗ്രഹറിപ്പോർട്ടിൽ സുപ്രീംകോടതിയിൽ നിന്ന് കേരളതാത്പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാൽ ഉത്തരവാദിത്വം മുഖ്യമന്ത്രിയേൽക്കുമോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |