തിരുവനന്തപുരം: ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലിൽ ഗവർണർ ഭരണഘടനാ വിദഗ്ദ്ധനായ സുപ്രീംകോടതിയിലെ അഭിഭാഷകന്റെ ഉപദേശം തേടും. കേന്ദ്രവുമായും യു.ജി.സിയുമായും കൂടിയാലോചന നടത്തി അഭിപ്രായം തേടാതെ ബിൽ കൊണ്ടുവരാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അഡി.ചീഫ്സെക്രട്ടറി ഡോ.ആശാതോമസ്, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവർ എഴുതിയ നോട്ട് ബില്ലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 66-ാംഎൻട്രിക്കും യു.ജി.സി ചട്ടങ്ങൾക്കും വിരുദ്ധമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുപ്രകാരം ബില്ല് കൊണ്ടുവന്നത് ചട്ടവിരുദ്ധമാണോ എന്നറിയാനാണ് ഭരണഘടനാ വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത്. തുടർ നടപടികളെക്കുറിച്ച് സ്റ്റാൻഡിംഗ് കോൺസൽ എസ്.ഗോപകുമാരൻ നായരുടെ ഉപദേശം തേടിയതിന് പുറമേയാണിത്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ള കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയങ്ങളിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കും മുൻപ് കേന്ദ്രത്തിന്റെ അനുമതി നേടണമെന്നാണ് ചട്ടം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ്. ഭരണസംവിധാനത്തിന്റെ പ്രാമാണികരേഖയായ റൂൾസ് ഓഫ് ബിസിനസ് 49(2) ചട്ടപ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണം നടത്തും മുൻപ് കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം. കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് ബിൽ കൊണ്ടുവരുന്നതെങ്കിൽ കേന്ദ്രവുമായി നിർബന്ധമായും ആശയവിനിമയം നടത്തിയിരിക്കണമെന്നുമുണ്ട്.
ആദ്യ കരട് മുക്കി
സെക്രട്ടറിമാരുടെ അഭിപ്രായംതേടി വകുപ്പുകളിലേക്ക് നവംബർ 19നയച്ച ബില്ലിന്റെ ആദ്യ കരട് രാജ്ഭവനിലയച്ച ബില്ലിൽ ഇല്ല. പകരം പുതിയവ്യവസ്ഥകൾ ഉൾപ്പെടുത്തിയ നവംബർ 28ലേതാണ് ബില്ലിനൊപ്പം അയച്ചത്. ആദ്യ കരട് ഫയലിൽ ഇല്ലെന്ന് ബിൽ സർട്ടിഫൈ ചെയ്തപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇനി ഇങ്ങനെ
1.നിയമോപദേശം ലഭിച്ചശേഷം ബില്ലിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി
ഗവർണർ സർക്കാരിനോട് വിശദീകരണം തേടും.
2. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ അനുമതി
നൽകാതെ രാജ്ഭവനിൽ തടയുകയോ ചെയ്യും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |