* 7 വർഷം വരെ തടവ്, പിഴ
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. മതപരമായ ആചാരങ്ങളെ ഒഴിവാക്കി നിയമവകുപ്പ് തയ്യാറാക്കിയ ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ മുഖ്യമന്ത്രിക്ക് നിർദ്ദേശിക്കാം. അതിനു ശേഷമാവും അന്തിമരൂപം തയ്യാറാവുക.
ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങളെ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ.
അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവ്ശിക്ഷയും 5,000 മുതൽ 50,000 രൂപവരെ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതകത്തിനുള്ള ശിക്ഷ നൽകണം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാലും ഏഴു വർഷംവരെ തടവും 50,000 രൂപ വരെ പിഴയുമാണ് ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തെരച്ചിലിന് പൊലീസിന് അധികാരമുണ്ടാവും. .
2021 ഓഗസ്റ്റ് ആറിന് കെ.ഡി.പ്രസേനൻ അന്ധവിശ്വാസം തടയാനായി സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് മറുപടി പറഞ്ഞത്. ബില്ലിന്റെ കരട് തയാറാക്കിയെന്നും നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിർമാണം നടത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ തുടർനടപടികൾ ഇഴഞ്ഞു. ഇലന്തൂർ നരബലിക്കേസിനു ശേഷമാണ് ഊർജ്ജിതമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |