തിരുവനന്തപുരം: ഹരിത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുമ്പോഴും സംസ്ഥാന സർക്കാർ ഇ-ടാക്സി കാറുകളുടെ നികുതി കുറയ്ക്കാൻ തയ്യാറല്ല. സ്വകാര്യ ഇ-കാറുകൾ സ്വന്തമാക്കാൻ 5% വാഹന നികുതി നൽകേണ്ടി വരുമ്പോൾ ടാക്സി കാറിന് 21% നികുതി നൽകണം.
ഒറ്റച്ചാർജിംഗിൽ 500 കിലോമീറ്ററിലേറെ ഓടുന്ന ഇലക്ട്രിക് കാറുകൾ ഇറങ്ങിയതോടെയാണ് ടാക്‌സിയായും ഉപയോഗിക്കാനുള്ള സാദ്ധ്യത തെളിഞ്ഞത്. മലിനീകരണത്തോത് നിയന്തിക്കാനാണെങ്കിൽ പൊതുവാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു.
ഈ അടുത്തകാലത്താണ് ഏഴുസീറ്റർ ഇ-കാർ ബി.വൈ.ഡി നിരത്തിലിറക്കിയത്. ഇന്നോവ കാറിനെക്കാൾ സൗകര്യമുള്ള ഈ കാറിന്റെ മുന്തിയ മോഡലിന് 32 ലക്ഷം വിലയുണ്ട്. ഒറ്റച്ചാർജിംഗിൽ 500 കിലോമീറ്റർ ഓടാൻ കഴിയുമെന്നതുകൊണ്ടുതന്നെ ടാക്സിയായി ഉപയോഗിക്കുന്നവർക്ക് നേട്ടമുണ്ടാക്കാനാവും. പക്ഷേ 6.72 ലക്ഷം നികുതിയായി നൽകേണ്ടി വരും. നെക്സോണിന്റെ ഇ-കാറിന് ഒറ്റ ചാർജിംഗിൽ 400 കി.മീ വരെ ഓടാൻ കഴിയും. ബേസ് മോഡലിന്റെ വില 16 ലക്ഷമാണ്. നികുതിയായി 3.36 ലക്ഷം രൂപ വേറെ കണ്ടെത്തേണ്ടി വരും. ഒറ്റ ചാർജ്ജിൽ 250 കി.മീ ദൂരം താണ്ടാൻ കഴിയുന്ന ടാറ്റാ ടിയോഗോ ഇ-കാറിന് 9 മുതൽ 12 ലക്ഷം രൂപ വരെയാണ് വില. സാധാരണ ടാക്സി കാറായി ഉപയോഗിക്കാനും കഴിയും. അപ്പോഴും നികുതിയായി നൽകേണ്ടത്. 1.89 മുതൽ 2.52 ലക്ഷം രൂപ വരെയാണ്.
ഡീസൽ, പെട്രോൾ കാറുകളെക്കാൾ വിലക്കൂടുതലാണെന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഇതു മറികടക്കാൻ പല സംസ്ഥാനങ്ങളും നികുതിയിളവ് നൽകുന്നുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും ഉയർന്ന റോഡുനികുതിയാണ് കേരളത്തിൽ ഈടാക്കുന്നത്. അതേ രീതി ഇ-ടാക്‌സികളുടെ കാര്യത്തിലും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |