#തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം
തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കേസിൽ സി.പി.എം കൗൺസിലറായ ഷാനവാസ് പ്രതിയല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.. മറിച്ച് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പാർട്ടി നടപടിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ, ജാഗ്രതക്കുറവിന് പാർട്ടി ഷാനവാസിനെ സസ്പെൻഡ് ചെയ്തെന്നും പൊലീസ് അന്വേഷണത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നുമാണ് താൻ പറഞ്ഞത്. മാത്യു കുഴൽനാടന് സി.പി.എം എന്താണെന്നറിയില്ല. വായിൽ വരുന്നതെല്ലാം വിളിച്ചു പറയും. ആലപ്പുഴയിലെ സി.പി.എം സംഘടനാപരവും രാഷ്ട്രീയവുമായി അതിശക്തമാണ്. ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
പൊലീസ് അന്വേഷണത്തിനിടെ, ഷാനവാസ് പ്രതിയല്ലെന്ന് മന്ത്രി പത്രസമ്മേളനം നടത്തി പറയുമ്പോൾ പിന്നെ എന്ത് അന്വേഷണമാണ് നടക്കുകയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിയെന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. 'ഷാനവാസിനെതിരേ തെളിവില്ലെന്നാണ് ' മന്ത്രി പറഞ്ഞത്.പിന്നാലെ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഷാനവാസിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |