തൃശൂർ: ആധുനിക മലയാളകവിതയിൽ ശ്രദ്ധേയനായിരുന്ന മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. തൃശൂരിൽ രാഗമാലികപുരത്തെ ഗ്രീൻഗാർഡൻ അപ്പാർട്ട്‌മെന്റിൽ ശനിയാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. കുളിമുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടി.സി രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. സഞ്ജയ് ടി. മേനോൻ, മഞ്ജിമ മേനോൻ. മരുമക്കൾ: മിനി (അമേരിക്ക ) ജയൻ.
സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.
ആധുനിക കവിതയിൽ കെ.അയ്യപ്പപ്പണിക്കരുടെയും എൻ.എൻ. കക്കാടിന്റെയും ഒപ്പം തുടക്കം കുറിച്ച മാധവൻ അയ്യപ്പത്ത് വിവർത്തനത്തിലും ശ്രദ്ധേയനായിരുന്നു. ബുദ്ധന്റെ ധർമ്മപദം പാലി ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തു. ഈ പുസ്തകത്തിന് വിവർത്തനത്തിനുള്ള കേരളസാഹിത്യ അക്കാഡമി അവാർഡും ഭാഷാഭാരതി സമ്മാനവും ലഭിച്ചു. ജീവചരിത്രക്കുറിപ്പുകൾ കവിതാഗ്രന്ഥവും അക്കാഡമി അവാർഡ് നേടി. ആശാൻ പുരസ്‌കാരവും, ഇ.കെ. ദിവാകരൻ പോറ്റി സ്മാരക അവാർഡും നേടിയിട്ടുണ്ട്.
ആറ്റൂർ രവിവർമ്മയും മാധവൻ അയ്യപ്പത്തും ചേർന്നാണ് കമ്പരാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. അയ്യപ്പത്തിന്റെ മണിയറക്കവിതകളും കിളിമൊഴികളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ (കവിതാ സമാഹാരം), ശ്രീനാരായണഗുരു (മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്), ധർമ്മപദം (തർജ്ജമ), മണിയറക്കവിതകൾ, ആശാനും ശ്രീബുദ്ധനും (പഠനം), അഞ്ച് ഉപനിഷത്തുക്കൾ, കുമാരസംഭവം (പരിഭാഷയും വ്യാഖ്യാനവും) എന്നിവയാണ് പ്രധാന കൃതികൾ.
കുന്നംകുളം ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രിൽ 24നാണ് ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്‌സിൽ ബി.എയും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |