കൊച്ചി: ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാമെന്ന ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ. സ്വന്തംവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെക്കുറിച്ചാണ് സെക്ഷൻ ഓഫീസുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുപോലും അറിവില്ലാത്തത്.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർബെഡ്, സക്ഷൻ ഉപകരണം, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി പൂർണമായും സൗജന്യമാക്കി 2019 നവംബറിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് ഗുണകരമാകുന്നതാണ്.
ഈ ആനുകൂല്യത്തിന് ശ്രമിച്ചവരോട് 2014ലെ ഉത്തരവ് പ്രകാരം 100 യൂണിറ്റുവരെ സൗജന്യമായി നൽകാനുള്ള അനുമതിയേ തങ്ങൾക്കുള്ളുവെന്നും മറ്റൊരുത്തരവും ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. അതേസമയം ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ഉത്തരവുണ്ട്.
പിതാവിന്റെ ചികിത്സാർത്ഥം ഓക്‌സിജൻ കോൺസൻട്രേറ്റർ വീട്ടിൽ ഉപയോഗിക്കുന്ന കോട്ടയം സ്വദേശി ടോമിൻ ജെ. മുക്കട രണ്ടുമാസത്തിലേറെയായി ഒന്നിലേറെ സെക്ഷൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഇതേക്കുറിച്ച് അറിയില്ലെന്നാണ് മറുപടി ലഭിച്ചത്. കെ.എസ്.ഇ.ബി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ഉത്തരവിന്റെ പകർപ്പുംനൽകി. ഇനി മന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ടോമിൻ.
ഇളവ് ആറുമാസം
ജീവൻരക്ഷാ ഉപകരണങ്ങൾക്ക് പ്രതിമാസംവേണ്ട വൈദ്യുതി എത്രയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ കണക്കാക്കണം. ആറുമാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുക. ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന സർട്ടിഫിക്കറ്റിൽ ഇളവ് തുടരും.
അപേക്ഷിക്കാൻ
ഗാർഹിക ഉപഭോക്താക്കൾക്കാണ് ആനുകൂല്യത്തിന് അർഹത. വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്ക് നൽകണം. രോഗി ഉപയോഗിക്കുന്ന ഉപകരണം ജീവൻ നിലനിറുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം.
200 രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട സത്യവാങ്മൂലവും സമർപ്പിക്കണം.
ഇൗ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനുഭാവപൂർവമായ നടപടിയുണ്ടാകും.
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |