തിരുവനന്തപുരം:കെ.എസ്.ഇ.ബിയുടെ ബഡ്ജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി ലാഭം പെരുപ്പിച്ചു കാട്ടിയ സി.എം.ഡിക്കും , ഫിനാൻസ് ഡയറക്ടർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി. ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേ സമയം ,സി.എം.ഡി ബി.അശോക് ആരോപണം നിഷേധിച്ചു.
കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 15,644 കോടിയും, പുതിയ ബഡ്ജറ്റിൽ 17,323 കോടിയുമാണ് വരുമാനം . ഇങ്ങനെ വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി പുതിയ വർഷത്തിൽ 496
കോടിയുടെ ലാഭമുണ്ടാവും. താരീഫ് വരുമാനത്തിൽ 12ശതമാനത്തോളം വർദ്ധനവുമുണ്ടാകും. കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ള കണക്കുകളേക്കാൾ 664 മില്യൺ യൂണിറ്റ് വൈദ്യുതി അധികം വിതരണം ചെയ്യുമെന്ന നിലയിലാണ് ബഡ്ജറ്റ് . കമ്മീഷനു സമർപ്പിച്ച താരീഫ് പെറ്റീഷനിൽ പൊതുതെളിവെടുപ്പ് നടന്നു വരവെ, വ്യത്യസ്തമായ കണക്ക് നൽകുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു
ശരിയായ കണക്ക് തന്നെയെന്ന് ചെയർമാൻ ബഡ്ജറ്റിലും വരുമാനക്കണക്കിലും തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി. അശോക് അറിയിച്ചു. 2021 ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് 480.99 കോടിയുടെ ലാഭം കെ.എസ്.ഇ.ബിക്കുണ്ട്. കംപ്ട്രോളർ ആൻഡ് ആഡിറ്റ് ജനറലിന്റെ ആഡിറ്റിനും വിധേയമാക്കി കമ്പനി നിയമം അനുശാസിക്കുന്ന ചെലവുകളും ഉൾപ്പെടുത്തിയാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. ആദ്യ മൂന്നു പാദങ്ങളിൽ 2021ൽ ഏപ്രിൽ മുതൽ ജൂൺ വരെ 95:42 കോടിയുടെ നഷ്ടവും ,ജൂലായ് മുതൽ സെപ്തംബർ വരെ 164.58 കോടിയുടെയും, ഒക്ടോബർ മുതൽ ഡിസംബർ വരെ 411.83 കോടിയുടെയും ലാഭവും നേടി. 2022 മാർച്ച് അവസാനപാദത്തിലെ കണക്കെടുപ്പ് പൂർത്തിയാവുന്നതേയുള്ളൂ. ആദ്യ മൂന്നു പാദത്തിലെ പ്രവണതയനുസരിച്ച് സാമ്പത്തിക വർഷം 600 കോടിയോളം രൂപ ലാഭം പ്രതീക്ഷിക്കുന്നതായും ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |