തിരുവനന്തപുരം: മേയ് മാസത്തിൽ കൂട്ടവിരമിക്കൽ സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ഇ.ബിയിൽ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും തസ്തിക പുനർവിന്യാസം നടത്താൻ നിർദ്ദേശം. ചീഫ് ഫിനാൻഷ്യൽ ഒാഫീസറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിവിധ തലങ്ങളിൽ ചർച്ച നടത്തി തീരുമാനമെടുക്കും.
നിലവിലുള്ള പല തസ്തികകളും കാലഹരണപ്പെട്ടതാണെന്നതും കാര്യക്ഷമമായ പ്രവർത്തനത്തിന് മാറ്റം അനിവാര്യമാണെന്നും വിലയിരുത്തിയാണ് പുനർവിന്യാസം. മികച്ച ഇ-ഗവേണൻസ് പദ്ധതികൾ പൂർത്തിയാക്കുന്നതിൽ രാജ്യത്ത് കെ.എസ്.ഇ.ബി മുന്നിലാണ്. സ്മാർട്ട് മീറ്റർ വരുന്നതോടെ മീറ്റർ റീഡർ തസ്തികയും പണമടയ്ക്കൽ ഒാൺലൈൻ ആയതോടെ കാഷ്യർ തസ്തികകളും കുറയും. ഇൗ സാഹചര്യവും 1586ലേറെ ജീവനക്കാർ ഒരുമിച്ച് വിരമിക്കുന്നതും പരിഗണിച്ചാണ് പുനർവിന്യാസം. അതേസമയം, ഇതിനെതിരെ വിവിധ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
പുനർവിന്യാസത്തിനുള്ള നീക്കം നേരത്തെ ആരംഭിച്ചതാണ്. 33,000ത്തോളം ജീവനക്കാരെന്നത് ദേശീയ ശരാശരിയിലും മേലെയാണെന്നും നടത്തിപ്പ് ചെലവ് കൂട്ടാനും നിരക്ക് വർദ്ധിപ്പിക്കാനും ഇത് ഇടയാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി 27,000ത്തിൽ കൂടുതലുള്ള ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ചെലവുകൾ അംഗീകരിക്കാൻ റെഗുലേറ്ററി കമ്മിഷൻ നേരത്തെ വിസമ്മതിച്ചിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മിഷനുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ നിബന്ധനകളോടെ നടപ്പാക്കാമെന്ന് തീരുമാനിച്ചതോടെയാണ് പുനർവിന്യാസ സാദ്ധ്യത പഠിക്കാൻ വഴിയൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |