തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്ന ഉപാധി അംഗീകരിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് 4060 കോടിയുടെ അധിക വായ്പ നേടിയെടുക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതനുസരിച്ച് ,സംസ്ഥാനത്ത് 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ കെ.എസ്.ഇ.ബി തുടങ്ങി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ,കെ.എസ്.ഇ.ബിയിലെ
ഇടത് സംഘടനകളുടെ ഇക്കാര്യത്തിലുള്ള കടുത്ത എതിർപ്പ് അവഗണിച്ച്
മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ടെൻഡർ നടപടികൾ വൈകുന്നത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നാണ്
വിലയിരുത്തൽ. ഇടതു സംഘടനകളുടെ എതിർപ്പ് ഈ വായ്പാ ലഭ്യത
പ്രതിസന്ധിയിലാക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
2400 കോടിയുടെ
അടങ്കൽ പദ്ധതി
സ്മാർട്ട് മീറ്റർ ടെൻഡർ നടപടികൾക്ക് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിരുന്നു. 2400 കോടി രൂപ അടങ്കലുള്ള പദ്ധതിക്കാണ് ടെൻഡർ. ടോട്ടക്സ് രീതിയിൽ പദ്ധതി നടപ്പാക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യവും നൽകി.
ടോട്ടക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കുന്നതിനെയാണ് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷനും വർക്കേഴ്സ് അസോസിയേഷനുമടക്കമുള്ള ഭരണാനുകൂല
സംഘടനകൾ ശക്തമായി എതിർക്കുന്നത്. ഇക്കാര്യം പരിശോധിച്ച് ഫെബ്രുവരി 28ന് മുമ്പ് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്.
ടെൻഡർ നടപടികളിൽ കാലതാമസം വരാതിരിക്കാനുള്ള മുൻകരുതലാണ്
സ്വീകരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. എന്നാൽ, സമിതിയുടെ
റിപ്പോർട്ടിന്മേൽ സർക്കാർ തീരുമാനമെടുത്ത ശേഷമേ ടെൻഡറിന്മേൽ അന്തിമ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവിലെ നിർദ്ദേശമെന്നും
അതനുസരിച്ചേ തുടർ നടപടികൾ അനുവദിക്കൂവെന്നുമുള്ള നിലപാടിലാണ് ഇടതു സംഘടനകൾ . വിദഗ്ദ്ധ സമിതിയെ വസ്തുതകൾ ധരിപ്പിക്കുമെന്നും അവർ പറയുന്നു. അതേ സമയം, സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ സർക്കാർ വഴങ്ങാനിടയില്ല.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |