തൃശൂർ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് സുഖ പ്രസവം. മലപ്പുറം തിരുന്നാവായ മൺട്രോ വീട്ടിൽ ലിജിഷിന്റെ ഭാര്യ സെറീനയാണ് ( 37) പ്രസവിച്ചത്. തൃശൂരിൽ നിന്ന് കുറ്റ്യാടി തൊട്ടിൽപ്പാലത്തേക്ക് പോകുന്ന ബസിലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതി പ്രസവവേദനയുടെ കാര്യം കണ്ടക്ടർ അജയനോട് പറഞ്ഞത്. ഡ്രൈവറുടെ പിറകിൽ സ്ത്രീകളുടെ മൂന്നാമത്തെ സീറ്റിൽ ഒറ്റയ്ക്കാണ് അവർ ഇരുന്നത്. ഉടൻ ബസ് നിറുത്തി മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ വേദന കൂടിയതോടെ ബസ് തൊട്ടടുത്തുള്ള അമല മെഡിക്കൽ കോളേജിലേക്ക് തിരിക്കുകയായിരുന്നു.ബസിൽ നിന്ന് യുവതിയെ ലേബർ റൂമിലേക്ക് മാറ്റാൻ ഡോക്ടർമാരും മറ്റുള്ളവരും ശ്രമം നടത്തുന്നതിനിടെ പ്രസവം നടന്നു. ഡോക്ടർമാരായ ലീനസ് ജേക്കബ്, യാസിർ മുഹമ്മദ്, ആന്റണി കള്ളിയത്ത്, സിസ്റ്റർ ദേവിക, സിസ്റ്റർ പോൻസി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിചരണം നൽകി. പിന്നീട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. തൃശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്കുള്ള ടിക്കറ്റാണ് യുവതി എടുത്തിരുന്നത്. സെറീനയുടെ അഞ്ചാം പ്രസവമാണ്.
'അമ്മയ്ക്കും കുഞ്ഞിനും സുഖം. നല്ല മനോധൈര്യത്തോടെയാണ് സെറീന പെരുമാറിയത്. എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്.'
- ഡോ. ലീനസ് ജേക്കബ്,
അമല മെഡി. കോളേജ്
'യുവതി പൂർണ ഗർഭിണിയായിരുന്നു.യാത്രക്കാർ പൂർണ സഹകരണം നൽകിയതിനാൽ ആവശ്യമായ സൗകര്യം ഒരുക്കാനായി.'
- അജയൻ,
കണ്ടക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |