പത്തനാപുരം: കെഎസ്ആർടിസിയുടെ ബോർഡും വച്ച് ഓടുന്ന ഒരു സ്വകാര്യ ബസ്. ആദ്യം കണ്ട യാത്രക്കാർ ഒന്നടങ്കം ചോദിച്ചു ഇത് എന്ത് പുകിൽ, ബസ് ചീറിപ്പായുന്നത് കണ്ട ട്രാഫിക് പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുന്നു. ഡിപ്പോയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ബസ് തടയുന്നു. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിയപ്പോൾ സംഭവിച്ച കാര്യങ്ങളാണിത്. പൊലീസുകാരോടും യാത്രക്കാരോടും ബസിലെ ജീവനക്കാർ കാര്യം പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
വാഹനനിർമ്മാതാക്കളായ ഐഷർ തങ്ങളുടെ വാഹനം കെഎസ്ആർടിസിക്ക് ടെസ്റ്റ് ഡ്രൈവിംഗിന് നൽകിയിരുന്നു. ഈ ബസാണ് എല്ലാവരെയും കുഴക്കിയത്. നേരത്തെ കോഴിക്കോട് സർവീസ് നടത്തിയിരുന്ന ഈ ബസ് കമ്പനി തന്നെ ഏറ്റെടുത്ത് കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ടെസ്റ്റ് ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മലയോര പാതകളിൽ അടക്കം സർവീസ് നടത്തുന്ന ഈ ബസിന്റെ ടെസ്റ്റിംഗ് വിജയം കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങാൻ കരാറിൽ ഏർപ്പെടും. നിലവിൽ മൂന്ന് കമ്പനികളുടെ ബസാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. നേരത്തെ മറ്റൊരു ബസും പരീക്ഷണ ഓട്ടം നടത്താൻ പത്തനാപുരം ഡിപ്പോയിൽ എത്തിച്ചിരുന്നു.
വാഹനത്തിന്റെ മൈലേജ്, യാത്രക്കാരുടെ പ്രതികരണം തുടങ്ങിയവയാണ് പരീക്ഷണ ഓട്ടത്തിൽ പരിശോധിക്കുകയെന്ന് അധികൃതർ അറിയിച്ചു. ബസ് കണ്ട യാത്രക്കാർ ആദ്യം ചോദിച്ചത് പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്നായിരുന്നു. പാപ്പനംകോട് നിന്നും വാഹനം പത്തനാപുരത്തേക്ക് എത്തിച്ച ഡ്രൈവറുടെ വാക്കുകളിലേക്ക്...
'പാപ്പനംകോട് നിന്നായിരുന്നു ഞങ്ങൾ ഈ വണ്ടിയെടുത്തത്. അവിടെ നിന്ന് പത്തനാപുരം ബോർഡ് വച്ചാണ് ഞങ്ങൾ വരുന്നത്. തമ്പാനൂർ എത്തി ബസ് സ്റ്റാൻഡിൽ കയറാൻ ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസ് കൈകാട്ടി. അദ്ദേഹം ആദ്യം കരുതിയത്, ഇത് സ്വകാര്യ ബസാണെന്നാണ്. പിന്നീടാണ് ഞങ്ങൾ ഇത് കെഎസ്ആർടിസിയുടെ ബസാണെന്ന് പറഞ്ഞ് മനസിലാക്കിയത്. വഴിയിൽ കാത്തുനിന്ന യാത്രക്കാരും ബസിൽ കയറാൻ മടിച്ചു. പിന്നീട് കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണെന്ന് പറഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് യാത്രക്കാർ കയറിയത്.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |