തിരുവനന്തപുരം: കരാർ പ്രകാരം ജൂൺ അഞ്ചിനുള്ളിൽ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനകളെല്ലാം ഇന്നു മുതൽ സമരം ആരംഭിക്കും.
കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് സംഘടനകൾ ഇന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ചീഫ് ഓഫീസിലെ ഇരു കവാടങ്ങളിലും സത്യാഗ്രഹ പന്തൽ സജ്ജമായിക്കഴിഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലും കെ.എസ്.ആർ.ടി.സി ജില്ലാ ആസ്ഥാനങ്ങളിലും ബി.എം.എസ് അനിശ്ചിതകാല ധർണ്ണ ആരംഭിക്കും. ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയൻ കൂട്ടായ്മയായ ടി.ഡി.എഫിന്റെ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും
200 കോടി പ്രതിമാസ വരുമാനം ലഭിച്ചും ശമ്പള വിതരണം വൈകുന്നതാണ് സംഘനടകളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും 20 ദിവസത്തോളം വൈകിയാണ് ശമ്പള വിതരണം നടന്നത്.ഡീസൽ ചെലവ്, കൺസോർഷ്യം വായ്പാ തിരിച്ചടവ്, കഴിഞ്ഞമാസം ശമ്പളം നൽകാനെടുത്ത 46 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് തിരിച്ചടച്ചടവ് എന്നിവയെല്ലാം വന്നതോടെ കളക്ഷൻ വരുമാനം തീർന്നുവെന്ന് അധികൃതർ പറയുന്നു. ശമ്പളം ഉൾപ്പെടെ 250 കോടി രൂപ ഈമാസം ചെലവുണ്ട്. സർക്കാരിൽ നിന്നും 65 കോടി ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഒരുറപ്പും കിട്ടിയിട്ടില്ല. എത്ര കിട്ടും, എന്ന് കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും ശമ്പള വിതരണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.ശമ്പളം നൽകാൻ 80 കോടിയോളം രൂപ വേണം. ഓവർഡ്രാഫ്റ്റ് വഴി പരമാവധി 45 കോടി രൂപ സമാഹരിക്കാൻ കഴിയും. ഇതിനിടയിൽ ഭരണാനുകൂല സംഘടനകളടക്കം സമരമാരംഭിക്കുന്നത് മാനേജ്‌മെന്റിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |