ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പതിക്കുന്നതു സംബന്ധിച്ച് പുതിയ സ്കീം കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏതുഭാഗത്ത് പരസ്യം പതിക്കാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കണം. തിങ്കളാഴ്ച്ച ഇത് പരിഗണിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സ്കീമിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകുമെന്നും ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്. ആർ.ടി.സി നൽകിയ ഹർജിയിൽ സുപ്രീം കോടതി
വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വൻ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നത്. ഉത്തരവ് കൃത്യമായ പഠനമില്ലാതെയായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
പരസ്യം ഡ്രൈവർമാരുടെ
ശ്രദ്ധ മാറ്റില്ലേ?.
ബസുകളിൽ പതിക്കുന്ന ചലച്ചിത്ര താരങ്ങളുടെ പരസ്യം മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ മാറ്റില്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. തലയിൽ തേയ്ക്കുന്ന എണ്ണയുൾപ്പെടെയുള്ളവയുടെ വാണിജ്യ പരസ്യങ്ങളാണ് ബസുകളുടെ വശങ്ങളിലായി പതിപ്പിക്കാറെന്ന് കെ.എസ്.ആർ.ടി.സിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ വി.ഗിരി വ്യക്തമാക്കി. കഴിഞ്ഞ 30 വർഷക്കാലമായി നൽകുന്ന ഇത്തരം പരസ്യങ്ങൾ 9,000 കോടിയുടെ കടമുള്ള കെ.എസ്.ആർ.ടി.സിക്ക് വലിയ ആശ്വാസമാണ്. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയന്ത്രണം കൊണ്ടുവരണമെങ്കിൽ കോടതിക്ക് സർക്കാരിന് നിർദേശം നൽകാം. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു.
കെ.എസ്ആർ.ടി.സിക്കു വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ദീപക് പ്രകാശും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |