തൃശൂർ: പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിലൂടെ ശ്രദ്ധേയായ ലയ രാജേഷിന് ബിരുദപഠനത്തിനിടെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ലാൻഡ് റവന്യു വകുപ്പിൽ ജോലി. അഡ്വൈസ് മെമ്മോ ലഭിച്ച ശേഷം നിയമന ഉത്തരവിനുള്ള കാത്തിരിപ്പിലാണ് ലയ. സമരത്തെത്തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടിയതിനാലാണ് ലയ അടക്കമുള്ളവർക്ക് ജോലിക്ക് അവസരമുണ്ടായത്.
2018ൽ പ്രസിദ്ധീകരിച്ച എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽ 46,000 പേർ ഉൾപ്പെട്ടെങ്കിലും നിയമനം കുറച്ചുപേർക്ക് മാത്രമായിരുന്നു. 583 ആയിരുന്നു ലയയുടെ റാങ്ക്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാറായിട്ടും നിയമനം നടക്കാത്തതിനാൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പട്ടിണി, മുട്ടിലിഴയൽ സമരങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും റാങ്ക് പട്ടികയിലുള്ളവരുടെ അവകാശം സംരക്ഷിക്കാൻ തിരുവനന്തപുരത്തെത്തി മന്ത്രിമാരെയും സംഘടനാ നേതാക്കളെയും കണ്ട് നിയമനം നടത്താൻ അഭ്യർത്ഥിച്ചിരുന്നു.
സമരത്തിനും കഷ്ടപ്പാടുകൾക്കും നടുവിലായിരുന്നപ്പോൾ തന്നെയായിരുന്നു കലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിദൂരപഠനം വഴി സോഷ്യോളജിയിൽ ബിരുദപഠനം തുടർന്നത്. യാത്രകളും അലച്ചിലും കാരണം എല്ലാ പരീക്ഷകളും എഴുതാനായില്ല. ഒളരി ഇ.എസ്.ഐ ആശുപത്രിക്കു സമീപമാണ് താമസം. തൃശൂർ കോർപറേഷനിലെ കുടുംബശ്രീ സി.ഡി.എസ് അംഗമാണ്. ഒൻപത്, ആറ് ക്‌ളാസുകളിൽ പഠിക്കുന്ന രണ്ടു മക്കളുണ്ട്. ഭർത്താവ് കെ.എസ്. രാജേഷ് ഓട്ടോ ഡ്രൈവറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |