നാഷണൽ മെഡിക്കൽ കമ്മിഷന്റെ ഇളവ് അനുഗ്രഹമാകും
ന്യൂഡൽഹി:റഷ്യ-യുക്രെയിൻ യുദ്ധം കാരണം ഇന്ത്യയിലേക്ക് മടങ്ങിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് യുക്രെയിൻ നിർദ്ദേശിക്കുന്ന രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകളിൽ തുടർന്നു പഠിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി. യുക്രെയിനിലെ മാതൃസ്ഥാപനമായ സർവകലാശാലയാണ് ബിരുദം നൽകേണ്ടത്.
നിലവിൽ വിദേശ രാജ്യങ്ങളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കാതെ രാജ്യം മാറാൻ അനുവാദമില്ലായിരുന്നു. യുക്രെയിനിലെ
പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തും വിദ്യാർത്ഥികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചുമാണ് മെഡിക്കൽ കമ്മിഷൻ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായത്.
യുക്രെയിനിൽ നിന്ന് തിരിച്ചു വന്ന വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിൽ പഠനം തുടരാൻ ശ്രമിച്ചെങ്കിലും കോഴ്‌സ്, പരിശീലനം, ഇന്റേൺഷിപ്പ് അല്ലെങ്കിൽ ക്ലർക്ക്ഷിപ്പ് തുടങ്ങിയവയെല്ലാം ഒരേ വിദേശ മെഡിക്കൽ സ്ഥാപനത്തിൽ ചെയ്യണമെന്ന നിബന്ധന തടസമായിരുന്നു. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസിന് ഈ നിബന്ധന പാലിക്കണമായിരുന്നു. അതിലാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ ഇളവ് നൽകിയത്. മറ്റ് രാജ്യങ്ങളിൽ പഠിക്കാനുള്ള അക്കാഡമിക് മൊബിലിറ്റി പ്രോഗ്രാം യുക്രെയിൻ തന്നെയാണ് നിർദ്ദേശിച്ചത്. വിഷയം സുപ്രീംകോടതിയിൽ അടക്കം എത്തിയതിനെ തുടർന്നാണ് വിദേശ മന്ത്രാലയവുമായി ആലോചിച്ച് ചട്ടത്തിൽ താത്‌ക്കാലിക ഇളവിന് മെഡിക്കൽ കമ്മിഷൻ തയ്യാറായത്.
റഷ്യൻ ആക്രമണം കുറഞ്ഞതോടെ യുക്രെയിനിൽ സർവകലാശാലകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും മിക്ക വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിലാണ് പങ്കെടുക്കുന്നത്. ഓൺലൈൻ തിയറി ക്ളാസുകൾക്ക് മാത്രമേ മെഡിക്കൽ കമ്മിഷന്റെ അംഗീകാരമുള്ളൂ. പ്രാക്‌ടിക്കൽ, ക്ളിനിക്കൽ പരിശീലനത്തിന് മറ്റു വഴികളില്ലാതെ വിഷമിക്കുമ്പോഴാണ് മെഡിക്കൽ കമ്മിഷന്റെ സുപ്രധാന തീരുമാനം.
അതേസമയം യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക്
ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സീറ്റ് നൽകണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.
2,738 മലയാളി
വിദ്യാർത്ഥികൾ
യുക്രെയിനിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾ
ഒന്നാം വർഷം-889
രണ്ടാം വർഷം-334
മൂന്നാം വർഷം-548
നാലാം വർഷം-511
അഞ്ചാം വർഷം-379
അവസാന വർഷം-77
ആകെ-2,738
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |