ന്യൂഡൽഹി: സർക്കാർ ജോലി സ്വന്തം സുഖത്തിനല്ലെന്നും ജനങ്ങളെ സമയബന്ധിതമായി സേവിക്കാനാണെന്നും രാജ്യത്തെ യുവതയെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഫീസുകളിൽ പ്രവേശിക്കുമ്പോൾ കർത്തവ്യപാതകൾ എപ്പോഴും മനസിൽ സൂക്ഷിക്കണമെന്നും ഒന്നര വർഷത്തിനകം 10 ലക്ഷം പേരെ കേന്ദ്ര സർവീസിൽ റിക്രൂട്ട് ചെയ്യുന്ന തൊഴിൽ മേളയ്ക്ക് തുടക്കംകുറിച്ച് മോദി പറഞ്ഞു.
കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലെ 75,226 പേർക്ക് നിയമനക്കത്തും പ്രധാനമന്ത്രി ഓൺലൈനായി കൈമാറി. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു നടപടികൾ.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് യുവജനങ്ങളാണ്. വികസിത ഇന്ത്യയ്‌ക്കുള്ള ചാലകശക്തിയാണവർ. പൗരന്മാരുടെ സേവനത്തിനാണ് നിങ്ങളെ നിയമിക്കുന്നത്. 21-ാം നൂറ്റാണ്ടിൽ കേന്ദ്ര സർക്കാർ ജോലി എന്നത് വെറുമൊരു സൗകര്യമല്ല. രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങളെ സേവിക്കാനുള്ള സുവർണാവസരമാണ്.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം കണക്കിലെടുത്താണ് 75,000 യുവാക്കൾക്ക് ഒരുമിച്ച് നിയമനക്കത്ത് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒറ്റയടിക്ക് നിയമനം നൽകുന്ന രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്ന കൂട്ടായ സ്വഭാവം ഇതിലൂടെ വകുപ്പുകൾക്കുണ്ടാകും. വരും ദിവസങ്ങളിലും സമയാസമയങ്ങളിൽ നിയമനക്കത്ത് ലഭിക്കും.
തൊഴിൽ സംസ്‌കാരം മാറുകയാണ്. മുൻപ് സർക്കാർ ജോലിക്ക് അപേക്ഷിക്കൽ ക്ളേശകരമായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രീണനവും അഴിമതിയും വ്യാപകവുമായിരുന്നു. ഗ്രൂപ്പ് സി, ഡി തസ്തികകളിൽ സ്വയം സാക്ഷ്യപ്പെടുത്തലും അഭിമുഖവും നിറുത്തലാക്കിയത് ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹമായി.
കേരളത്തിൽ കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ഡൽഹിയിൽ ജിതേന്ദ്ര സിംഗ്, മീനാക്ഷി ലേഖി, ചണ്ഡിഗഡിൽ അനുരാഗ് താക്കൂർ, ഭോപ്പാലിൽ ജ്യോതിരാദിത്യ സിന്ധ്യ, മേഘാലയയിൽ കിരൺ റിജിജു തുടങ്ങിയവരാണ് നിയമന ഉത്തരവുകൾ കൈമാറിയത്.
നിയമനം 38 മന്ത്രാലയങ്ങളിലും
വിവിധ വകുപ്പുകളിലും
സായുധ സേന ഓഫീസർ, സബ് ഇൻസ്‌പെക്ടർ, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, എൽ.ഡി ക്ളർക്ക്, സ്‌റ്റെനോ, പേഴ്‌സണൽ അസിസ്റ്റന്റ്, അടക്കം ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി തസ്‌തികകളിലാണ് 75,000 പേർക്ക് നിയമനം ലഭിച്ചത്. മന്ത്രാലയങ്ങൾ നേരിട്ടും യൂണിയൻ പബ്ലിക്ക് സർവീസ് കമ്മിഷൻ, സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ ഏജൻസികൾ മുഖേനയുമാണ് റിക്രൂട്ട് ചെയ്‌തത്.
9,79,327 ഒഴിവുകൾ
ഒന്നര വർഷത്തിനുള്ളിൽ നികത്തുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |