നെടുമങ്ങാട്: ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ ഭർത്താവ് തൂങ്ങിമരിച്ചതിനു പിന്നാലെ ഭാര്യ ആസിഡ് കഴിച്ച് ജീവനൊടുക്കി. ഉഴമലയ്ക്കൽ പരുത്തിക്കുഴി രാജേഷ് ഭവനിൽ രാജേഷ്(38), ഭാര്യ അപർണ (26) എന്നിവരാണ് മരിച്ചത്. സ്വർണം പണയം വച്ചതിനെച്ചൊല്ലിയാണ് അപർണ സ്വന്തം വീട്ടിലേക്കു പിണങ്ങിപ്പോയത്. മൂന്നര വയസുള്ള ദക്ഷിണയാണ് ഏകമകൾ.
വീടുകൾ തമ്മിൽ 100 മീറ്റർ അകലമേയുള്ളു. ഒരാഴ്ച മുമ്പാണ് അപർണ മകളെയും കൂട്ടി വീട്ടിലേക്കു പോയത്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനായി ശനിയാഴ്ച വൈകിട്ട് ബന്ധുക്കൾ രാജേഷിനോട് സംസാരിച്ചിരുന്നു. തുടർന്ന് രാജേഷ് രാത്രി അപർണയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരികെവരാൻ പറഞ്ഞു. അപർണ അതിനു കൂട്ടാക്കാതെ മാതാപിതാക്കൾക്കൊപ്പം നിൽക്കുകയായിരുന്നു. പിന്നാലെ രാജേഷ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ രാവിലെ 8 മണിയോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് വീട്ടിൽച്ചെന്ന് നോക്കിയപ്പോഴാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാജേഷും അപർണയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് ആസിഡ് കുടിച്ച അപർണയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഇരുവരും മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.
മോഹനൻ - ലീലാഭായി ദമ്പതികളുടെ മകനാണ് രാജേഷ്. സഹോദരൻ ഹരീഷ്. പരുത്തിക്കുഴി ശോഭാവിലാസത്തിൽ വിജയനും ശോഭലതയുമാണ് അപർണയുടെ മാതാപിതാക്കൾ. ലിജയാണ് സഹോദരി. വലിയമല പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |