ചേർത്തല : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കാൻ ഉടൻ ശക്തമായ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത നാട് വാർത്തെടുക്കാൻ ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന നായകർക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും കഴിഞ്ഞിരുന്നു. മതവിശ്വാസം അന്ധവിശ്വാസമല്ല. മതവിശ്വാസത്തിന്റെ തുടർച്ചയായി ഉണ്ടാകുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയുമാണ് നാടും സമൂഹവും എതിർക്കുന്നത്. ഉപേക്ഷിച്ച പല അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജാതിപ്പേരുകൾ വാശിയോടെ കൊച്ചു കുഞ്ഞുങ്ങളിലടക്കം ചേർത്ത് വിളിക്കുന്ന അവസ്ഥയുണ്ട് ഇപ്പോൾ. വികൃതമായ മനസിന്റെ ഉടമകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നതിന് തെളിവാണ് സമീപകാല സംഭവങ്ങൾ. സർക്കാർ വിചാരിച്ചാൽ മാത്രം ഇതിനെ തടയാനാവില്ല. സമൂഹത്തിന്റെ ശക്തമായ ഇടപെടൽ വേണം. ശാസ്ത്രത്തെ അംഗീകരിച്ച് നാം മുന്നോട്ട് നീങ്ങണം.
25 വർഷത്തേക്കുള്ള വികസന പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സങ്കുചിത താത്പര്യക്കാർ ഇതിന് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും വികസനത്തിന് വിലങ്ങു തടിയാണ്. സഹായകമായ രീതിയിലല്ല, ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |