നൂറ് ദിവസം പൂർത്തിയാക്കി രണ്ടാം പിണറായി സർക്കാർ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്ന് നൂറു ദിവസം പൂർത്തിയാക്കവേ, സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമ്മ പദ്ധതികളുടെ അവലോകനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തി. മന്ത്രിമാരും, വകുപ്പ് സെക്രട്ടറിമാരും മറ്റുദ്യോഗസ്ഥരും പങ്കെടുത്തു.
മേയ് 20നാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. ജൂൺ 11ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികൾ പൂർത്തിയാക്കേണ്ട കാലാവധി സെപ്റ്റംബർ 30 വരെയാണ്..193 പദ്ധതികളാണ് നൂറുദിന
പരിപാടിയിൽപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ മുപ്പത്തിയഞ്ചെണ്ണം പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. 115 പദ്ധതികൾ സെപ്റ്റംബർ 19ന് മുമ്പ് പൂർത്തിയാക്കാനാകുമെന്ന് മന്ത്രിമാർ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവ വഴി മാത്രം 2464.92 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. കെ-ഡിസ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചതായി തദ്ദേശ മന്ത്രി അറിയിച്ചു. ഓരോ തദ്ദേശസ്ഥാപനത്തിലെയും ആയിരത്തിൽ അഞ്ച് പേർക്ക് വീതം തൊഴിലവസരമൊരുക്കാനാണ് നിർദ്ദേശം. നൂറുദിന പദ്ധതിയിൽ പന്ത്രണ്ടായിരം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നടപ്പാക്കിയതായി റവന്യൂ മന്ത്രി അറിയിച്ചു. പട്ടയവിതരണം പതിമൂവായിരം കടന്നു.
അതിദാരിദ്ര്യ നിർമ്മാർജ്ജനം, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കൽ തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ. പദ്ധതികളുടെ പുരോഗതിയുൾപ്പെടെ മുഖ്യമന്ത്രി അടുത്ത ദിവസം വിശദീകരിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |