തൃശൂർ : കഴിഞ്ഞ പത്തു വർഷം രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കുത്തകകൾക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10 ലക്ഷം കോടിയുടെ കോർപ്പറേറ്റ് വായ്പയാണ് എഴുതിത്തള്ളിയത്. കർഷകരുടെ കടാശ്വാസം എഴുതി തള്ളുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറഞ്ഞതല്ലേ? ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. 2019ൽ ഓരോ ഇന്ത്യക്കാരനും വീട് നൽകുമെന്ന് പറഞ്ഞിരുന്നല്ലോ, എന്തായി ?.
ബി.ജെ.പി പ്രകടന പത്രികയോടുള്ള ജനകീയ വിചാരണയാകണം ഈ തിരഞ്ഞെടുപ്പ്. കടമെടുപ്പ് പരിധിയിൽ കേരളത്തിന് തിരിച്ചടിയുണ്ടായെന്നാണ് മോദി പറയുന്നത്. കടമെടുപ്പ് നിയമസഭയുടെ അധികാരമാണ്. ഇതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രനീക്കം ഭരണഘടനാ വിരുദ്ധമാണ്.ഇത് ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയിൽ പോയത്. സംസ്ഥാന നിലപാട് അംഗീകരിച്ച് വിശദമായ വാദത്തിന് അഞ്ചംഗ ബഞ്ച് വേണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഇതിലെവിടെയാണ് തിരിച്ചടി. കേരളം കൊടുത്ത കേസ് പിൻവലിച്ചാൽ മാത്രം പണം എന്ന കേന്ദ്രനിലപാടാണ് കോടതി തള്ളിയത്.
കേരളത്തിൽ നാലു ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചു. കേന്ദ്രം തുച്ഛമായ തുകയാണ് നൽകുന്നത്. 70 ശതമാനം വീടുകളും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് നിർമ്മിച്ചത്.
എസ്.ഡി.പി.ഐയും
പി.ഡി.പിയും വ്യത്യസ്തം
എസ്.ഡി.പി.ഐയെക്കുറിച്ച് എല്ലാവർക്കും അറിയാം. പി.ഡി.പിയെ അങ്ങനെ കരുതേണ്ടതില്ല.
വർഗീയതയുമായി സന്ധിചെയ്യാൻ കോൺഗ്രസ് മടി കാണിക്കുന്നില്ല, എസ്.ഡി.പി.ഐ പിന്തുണയുടെ കാര്യത്തിൽ ജനം ഒപ്പമില്ലെന്ന് കണ്ടപ്പോഴാണ് സുധാകരൻ തള്ളിപ്പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |