രണ്ടാം ഡോസ് എടുക്കാത്തവരുടെ കണക്കെടുക്കും, വാക്‌സിൻ നൽകും
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിന്റെ നടപടികൾ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലാണ് പുരോഗമിക്കുന്നത്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ ധനസഹായത്തിനായുള്ള അപേക്ഷകൾ നവംബർ ഒന്നു മുതലാണ് സ്വീകരിച്ചു തുടങ്ങിയത്. ഇന്നലെവരെ 5213 പേരാണ് അപേക്ഷിച്ചത്. ഒരെണ്ണമാണ് ഇതുവരെ തീർപ്പാക്കിയത്. പ്രതിമാസം അയ്യായിരം രൂപയ്ക്കായി 1161 ബി.പി.എൽ കുടുംബങ്ങളും അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ ഒന്നും തീർപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
കൊവിഡ് ബാധിതരെ പാർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ സജ്ജമാക്കിയ സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി എന്നിവ ആവശ്യമെങ്കിൽ മാത്രം തുടരാനും അല്ലാത്തവ അവസാനിപ്പിക്കാനും തീരുമാനിച്ചു.
രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപന തലത്തിൽ രണ്ടാം ഡോസിന് സമയമായവരുടെ വിവരം ശേഖരിച്ച് അവർക്ക് വാക്‌സിൻ നൽകണം. കളക്ടർമാരും ജില്ലാ ചുമതലയുള്ള മന്ത്രിമാരും തദ്ദേശ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോദ്ധ്യപ്പെടുത്തണം. വാർഡ് സമിതികളും മറ്റ് വകുപ്പുകളും ചേർന്ന് വാക്‌സിനേഷൻ പൂർത്തിയാക്കാൻ നടപടികളെടുക്കണം. സ്‌കൂളുകളിൽ കൊവിഡ് ബാധ ഉണ്ടായാൽ പ്രത്യേക നിരീക്ഷണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിയേറ്ററുകളിൽ 50% മാത്രം
തിയേറ്ററുകളിൽ പകുതിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. കൊവിഡ് സ്ഥിതി വിലയിരുത്തുന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം ഉദ്യോഗസ്ഥരാണ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |