കോഴിക്കോട് രൂപത ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
കോഴിക്കോട്: നിരവധി മേഖലകളിൽ സഭയ്ക്കും സർക്കാരിനും സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് രൂപത ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ബദൽ വികസന കാഴ്ചപ്പാടാണ് സർക്കാരിന്. മാർപാപ്പയും സാമൂഹ്യ നീതിക്കാണ് പ്രാധാന്യം നൽകുന്നത്. കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്തുകയും വരുമാനത്തിൽ 50 ശതമാനം വർദ്ധനവുണ്ടാക്കുകയുമാണ് ലക്ഷ്യം. കർഷക ക്ഷേമനിധി, വില ഇൻഷ്വറൻസ്, പച്ചക്കറി തറവില തുടങ്ങിയ നടപടികളിൽ സർക്കാരിന്റെ ഈ കരുതൽ വ്യക്തമാണ്. വന്യജീവി ആക്രമണത്തിനെതിരെ നടത്തുന്ന ഇടപെടലുകളും പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കോടതി വിധിയിൽ സർക്കാർ സ്വീകരിച്ച നിലപാടും ഈ കരുതലിന്റെ ഭാഗമാണ്. സ്പൈസസ് പാർക്ക്, റബർ പാർക്ക് എന്നിവ കാർഷികോത്പന്നങ്ങളുടെ മൂല്യ വർദ്ധന ലക്ഷ്യമിട്ടുള്ളതാണ്.
കുടിയേറ്റ ജനതയെ സാമ്പത്തികമായും ആരോഗ്യപരമായും സാമൂഹ്യമായും ഉയർത്തുന്നതിൽ കോഴിേക്കാട് രൂപത മുഖ്യപങ്ക് വഹിച്ചു. മലബാറിലെ ജനതയ്ക്ക് രൂപത നൽകിയ പ്രധാന സംഭാവന വിദ്യാഭ്യാസ രംഗത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.ബെത്‌ലഹേം ഭവന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വിവാഹ സഹായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |