തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങൾ പതിവാക്കിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ ഉടൻ പിരിച്ചുവിടും. കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കർ, തൃക്കാക്കരയിലെ അഡി.എസ്.ഐ ഗിരീഷ് ബാബു, അയിരൂർ മുൻ സി.ഐ ജെ.സനൽ എന്നിവരെയാണ് സേനയിൽ നിന്ന് പുറത്താക്കുന്നത്. ഒരിക്കൽ പിരിച്ചുവിട്ട ഗിരീഷിനെ ശിക്ഷ ഇളവുചെയ്ത് എ.ഡി.ജി.പി വിജയ്സാക്കറെ തിരിച്ചെടുത്തതാണ്.
മൂവവർക്കും ഡി.ജി.പി പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് നൽകി. ഇവരടക്കം ഗുരുതര ക്രിമിനൽ കേസുകളിലെ പ്രതികളായ 12പേരെ പിരിച്ചുവിടാനുള്ള നടപടികൾ പൊലീസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. രണ്ട് ഡിവൈ.എസ്.പിമാരെ പിരിച്ചുവിടാനായി അവരുടെ കേസ് വിവരങ്ങൾ ആഭ്യന്തരവകുപ്പിന് കൈമാറി.
പീഡനക്കേസുകളിലെ പ്രതികളും അന്വേഷണം അട്ടിമറിച്ചവരുമായ നാല് പേരെയാണ് ഇതുവരെ പിരിച്ചുവിട്ടത്.
പൊലീസിൽ ക്രിമിനലുകൾ വാഴുന്നതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി കേരളകൗമുദി മുഖ്യവാർത്തയും ക്രിമിനൽത്തൊപ്പി എന്ന പരമ്പരയും പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് സ്ഥിരം കുഴപ്പക്കാരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്.
പീഡനം, വധശ്രമം അടക്കം ഏഴ് കേസുകളിൽ പ്രതിയാവുകയും 17തവണ നടപടി നേരിടുകയും ചെയ്ത ശിവശങ്കർ പിരിച്ചുവിടൽ ഉറപ്പായതോടെ ഓഫീസിൽ നിന്ന് മുങ്ങി. തുടർന്ന് 5 ദിവസത്തിനകം മറുപടി നൽകാനുള്ള നോട്ടീസ് പാലക്കാട്ടെ വീട്ടിലെത്തി കൈമാറി. മേയിൽ വിരമിക്കുന്നതിനാൽ ശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന ശിവശങ്കരന്റെ അപേക്ഷ ഡി.ജി.പി തള്ളിയിരുന്നു.
പീഡന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി, നഗ്നചിത്രങ്ങൾ ഫോണിലെടുത്ത് അത് കാട്ടി ഭീഷണിപ്പെടുത്തി, കേസിനെക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ച യുവതി സ്കൂട്ടറിൽ വരവേ പിന്നിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ഗുരുതരകുറ്റകൃത്യങ്ങളാണ് ശിവശങ്കറിനെതിരെയുള്ളത്. 2019 ആഗസ്റ്റ് 29നായിരുന്നു വധശ്രമം. പരാതിക്കാരിയോട് തിരുവില്വാമലയിലെത്താൻ ആവശ്യപ്പെടുകയും സ്കൂട്ടറിൽ വരവേ, ഇന്നോവ കാറിൽ പിന്തുടർന്ന് ഇടിച്ചിടുകയുമായിരുന്നു. പാലക്കാട് എ.എസ്.പിക്ക് നൽകിയ പരാതി പിൻവലിക്കണമെന്ന ആവശ്യം നിരസിച്ചതിലെ പ്രതികാരമായിരുന്നു കാരണം. അപകടത്തിൽ പരാതിക്കാരിയുടെ വലത്തേ കാലിന് ഗുരുതര പരിക്കേറ്റു.
കൊള്ള, പണംതട്ടൽ അടക്കം ഗുരുതരകുറ്റകൃത്യങ്ങൾക്കാണ് ഗിരീഷ്ബാബു നേരത്തേ പിരിച്ചുവിട്ടതും വിജയ്സാക്കറെ അനധികൃതമായി തിരിച്ചെടുത്തതും. ശമ്പളവർദ്ധന റദ്ദാക്കൽ മാത്രമായി ശിക്ഷ ഇളവുചെയ്യുകയായിരുന്നു. ഇതിനുശേഷം മൂന്ന്ക്രിമിനൽ കേസുകളിൽ കൂടി നടപടി നേരിട്ടു. പരാതി നൽകാനെത്തിയ ആളുടെ പേഴ്സും മൊബൈൽഫോണും കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തു, ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു തുടങ്ങിയ പരാതികളിലും അന്വേഷണമുണ്ട്.
പോക്സോ കേസിൽ പ്രതിയായ യുവാവിനെ ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി പൊലീസ് സേനയ്ക്കാകെ അപമാനമുണ്ടാക്കിയതിനാണ് അയിരൂർ സി.ഐയായിരുന്ന സനലിനെ പിരിച്ചു വിടുന്നത്. കേസിൽ നിന്ന് രക്ഷിക്കാമെന്നു പറഞ്ഞ് ഒന്നര ലക്ഷം രൂപ പ്രതിയിൽ നിന്ന് കൈക്കലാക്കാനും ശ്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |