തിരുവനന്തപുരം: വിമർശനമുണ്ടാകാനിടയുള്ള പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കണമെന്നും സംസ്ഥാന പൊലീസ് സേനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. ഇന്റലിജൻസിന്റെ പരിശോധനയില്ലാത്ത പരിപാടികളിൽ പങ്കെടുക്കരുതെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുതൽ ഡി.ജി.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി പൊലീസ് ആസ്ഥാനത്തിരുന്ന് നടത്തിയ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരിൽ മുൻ പൊലീസ് മേധാവിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതും, പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസും, പെൺകുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പൊലീസിന്റെ ക്രൂരതയും ഉൾപ്പെടെ പൊലീസ് സേനയുടെ നാണം കെടുത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വ്യക്തിപരമായ മാനസികസമ്മർദ്ദം പൊതുജനങ്ങളോടുള്ള ഇടപെടലിൽ പ്രതിഫലിക്കരുത്. സമചിത്തതയോടെയും സൂക്ഷ്മതയോടെയും പെരുമാറണം. തങ്ങളുടെ എല്ലാ പ്രവൃത്തികളും സമൂഹവും സഹപ്രവർത്തകരും വീക്ഷിക്കുന്നുണ്ടെന്ന ബോധം എല്ലാ ഉദ്യോഗസ്ഥർക്കും വേണം.
പൊലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണതയ്ക്കു പിന്നിൽ പൊലീസിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടാവും. പൊലീസിനെതിരായ പരാതികൾ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാരും സബ്ഡിവിഷൻ ഓഫീസർമാരും പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കണം. കൊവിഡ് പ്രതിരോധരംഗത്ത് നാടിന്റെ ആവശ്യത്തിനനുസരിച്ച് ഉണർന്നു പ്രവർത്തിച്ചതിനു പൊലീസിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി പൊലീസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയെ ഗാർഡ് ഒഫ് ഓണർ നൽകിയാണ് വരവേറ്റത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി പി.കെ പത്മകുമാർ,ഐ.ജി ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |