തിരുവനന്തപുരം: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരൻ വള്ളം മറിഞ്ഞ് മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് പണയിൽക്കടവിലെ നാട്ടുകാരും പൊലീസുകാരും. വർക്കല സി.ഐ പ്രശാന്തും സംഘവും അത്യാവശ്യമായി പൊന്നുംതുരുത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അതൊരു അപായത്തിൽ അവസാനിക്കുമെന്ന് ആരും കരുതിയില്ല. പണയിൽ കടവ് പാലത്തിന് സമീപം ചെറുവള്ളത്തിൽ മീൻ പിടിക്കാൻ പോകാറുള്ള തോണ്ടപ്പുറം ഉഷാഭവനിൽ വസന്തനോടാണ് പൊന്നുംതുരുത്തിലേക്ക് പോകണമെന്ന് സി.ഐ ഉൾപ്പെട്ട മൂന്നംഗ സംഘം ആവശ്യപ്പെട്ടത്. രണ്ടുപേർക്ക് കഷ്ടിച്ച് സഞ്ചരിക്കാവുന്ന വള്ളമായിരുന്നെങ്കിലും പൊലീസുകാരായതിനാൽ മറുത്തൊന്നും പറയാതെ എൻജിൻ സ്റ്റാർട്ടാക്കി വസന്തൻ യാത്രയ്ക്ക് തയ്യാറായി. ജീപ്പിലെത്തിയ പൊലീസ് സംഘം പെട്ടെന്ന് പൊന്നുംതുരുത്ത് ലക്ഷ്യമാക്കി വള്ളത്തിൽ പായുന്നതിന്റെ കാരണമറിയാതെ നാട്ടുകാർ അന്തംവിട്ട് നോക്കി നിൽക്കവേ, വള്ളം മുങ്ങിത്താഴുകയായിരുന്നു.അപകടം കണ്ട തൊഴിലുറപ്പ് തൊഴിലാളികളും കക്കപുഴുങ്ങലുകാരും നിലവിളിച്ചതോടെ നാട്ടുകാർ വള്ളങ്ങളുമായി കായലിലേക്ക് കുതിച്ചു. നിമിഷങ്ങൾക്കകം സി.ഐയെയും ഒരു പൊലീസുകാരനെയും രക്ഷിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. പ്രഥമശുശ്രൂഷയ്ക്ക്ശേഷം നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് ബാലുവിനെ കണ്ടെത്തിയെന്ന വാർത്ത സി.ഐയും ആശുപത്രിയിലുണ്ടായിരുന്ന പൊലീസുകാരും അറിഞ്ഞത്. ബാലു രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചിരിക്കെ അപ്രതീക്ഷിതമായെത്തിയ വാർത്ത ആർക്കും വിശ്വസിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്റെ പെട്ടെന്നുളള വിയോഗം സഹിക്കവയ്യാതെ ആശുപത്രിയിൽ വിങ്ങിപ്പൊട്ടിയ സി.ഐയെ പൊലീസുകാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് ആശ്വസിപ്പിച്ചത്. അപകടമറിഞ്ഞ് കായൽതീരത്ത് തടിച്ചുകൂടിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ബാലുവിന്റെ നിശ്ചല ശരീരം കണ്ട് വാവിട്ട് നിലവിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |