കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ച 'ഒരു രാജ്യം, ഒറ്റ പൊലീസ് യൂണിഫോം' എന്ന ആശയത്തോട് അനുകൂലമാണെങ്കിലും കാക്കി യൂണിഫോം മാറ്റുന്നതിനോട് കേരള പൊലീസിന് യോജിപ്പില്ല. കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം വരുമ്പോൾ ഇക്കാര്യം അറിയിക്കും. ജനങ്ങളുടെ മനസിൽ പതിഞ്ഞുപോയതാണ് കാക്കി വേഷമെന്നും നീലയോ മറ്റേതെങ്കിലും നിറത്തിലോ മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പൊലീസ് ആസ്ഥാനം വ്യക്തമാക്കി.
ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ 2018ൽ സംസ്ഥാനത്ത് പൊലീസ് യൂണിഫോം പരിഷ്കരിക്കാൻ നീക്കമുണ്ടായെങ്കിലും നടന്നില്ല. നേവി ബ്ലൂ- കറുപ്പ്, ഒലിവ് ഗ്രീൻ- നേവി ബ്ലൂ, നേവി ബ്ലൂ- ചുവപ്പ് എന്നിങ്ങനെ നിറങ്ങളും വിയർപ്പോ വെള്ളമോ ആയാൽ എളുപ്പത്തിൽ ഉണങ്ങുന്ന വിധത്തിലുള്ള തുണിയുമായിരുന്നു ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചില്ല.
ഒരു കമ്പനിയിൽ നിന്ന് ഒരേ തരത്തിലുള്ള കാക്കിത്തുണി വാങ്ങണമെന്ന ബെഹ്റയുടെ ഉത്തരവും വിവാദമായതിനെത്തുടർന്ന് നടപ്പാക്കിയില്ല. എന്നാൽ, 'മൃദു ഭാവേ ദൃഢ കൃത്യേ' എന്ന ആപ്തവാക്യം ആലേഖനം ചെയ്ത പൊലീസിന്റെ നീലനിറത്തിലെ ഔദ്യോഗിക ചിഹ്നം ഇടതുതോളിൽ തുന്നിച്ചേർക്കാൻ അനുമതിയായിരുന്നു.
മറ്റ് വകുപ്പുകൾക്കും
കാക്കി വേണ്ട
പൊലീസിന്റേതിന് സമാനമായ കാക്കി യൂണിഫോം മറ്റ് വകുപ്പുകളിൽ ഉപയോഗിക്കുന്നത് നിറുത്തലാക്കണമെന്ന ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ സർക്കാരിന്റെ പരിഗണനയിൽ
ഫയർഫോഴ്സ്, വനം, എക്‌സൈസ്, ജയിൽ, ഹെൽത്ത്, ലീഗൽ മെട്രോളജി, സ്റ്റുഡന്റ് പൊലീസ്, മോട്ടോർ വാഹന വിഭാഗങ്ങളിലെ കാക്കി യൂണിഫോം മാറ്റണമെന്നാണ് ശുപാർശ
പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ല
ഫയർഫോഴ്സ്, ജയിൽ, വനംവകുപ്പുകൾ ക്രമസമാധാന ചുമതലയിൽ ഉൾപ്പെടാത്തതിനാൽ മറ്റൊരു യൂണിഫോം നൽകണം
മോട്ടോർ വാഹന, എക്സൈസ് ഉദ്യോഗസ്ഥരുടെ യൂണിഫോം പരിഷ്കരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |