കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ കോയമോൻ എന്ന രോഗി മരിക്കാനിടയായത് രോഗിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ അശ്രദ്ധമൂലമാണെന്ന് റിപ്പോർട്ട്. ഗവ.ബീച്ച് ആശുപത്രി സൂപ്രണ്ട് കോഴിക്കോട് ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബീച്ച് ആശുപത്രിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു ഡോക്ടറും കോയമോന്റെ രണ്ടു സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിയ ആംബുലൻസിന്റെ വാതിൽ ഡ്രൈവർ പുറത്തുനിന്ന് തുറക്കുന്നതിനുമുമ്പേ രോഗിയെ പുറത്ത് എത്തിക്കാനുള്ള വെപ്രാളത്തിൽ സുഹൃത്ത് അകത്തുനിന്ന് തള്ളുകയായിരുന്നു. ഇതോടെ വാതിൽ തുറക്കാൻ കഴിയാതെ കുടുങ്ങി.
തലേദിവസം വരെ ആംബുലൻസ് ഉപയോഗിച്ചിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സെപ്തം. 30ന് മുമ്പ് വിശദീകരണം നൽകാൻ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ബീച്ച് ആശുപത്രി സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. ജില്ലയിലെ ആംബുലൻസുകളുടെ സുരക്ഷ പരിശോധിക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും നിർദ്ദേശം നൽകി. രണ്ടു റിപ്പോർട്ടുകളും സെപ്തം. 30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
ഫറോക്ക് കരുവൻതിരുത്തി എസ്.പിഹൗസിൽ കോയമോൻ (66) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. സ്‌കൂട്ടറിടിച്ച് സാരമായി പരിക്കേറ്റ കോയമോനെ ഗവ. ബീച്ച് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചതോടെയാണ് ബീച്ച് ആശുപത്രിയിലെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ഒരു ഡോക്ടറും കോയമോന്റെ രണ്ട് സുഹൃത്തുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു.
അത്യാഹിത വിഭാഗത്തിലെത്തി ആംബുലൻസിന്റെ ഡോർ തുറക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമായത്. ആശുപത്രിയിലുണ്ടായിരുന്നവരും സെക്യൂരിറ്റി ജീവനക്കാരും ശ്രമിച്ചിട്ടും നടന്നില്ല. ആംബുലൻസ് ഡ്രൈവർ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. അകത്തുണ്ടായിരുന്നവർ ചവിട്ടിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചെറിയ മഴു ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. ആംബുലൻസിന്റെ കാലപ്പഴക്കമാണ് വാതിൽ തകരാറിലാകാൻ കാരണമെന്നാണ് ആരോപണം. പുറത്തെത്തിച്ച കോയമോനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജോലിക്കാരനായ കോയമോൻ റെഡ്‌ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |