തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പണമടയ്‌ക്കാൻ പേപ്പറിലുള്ള ടി.ആർ.5ന് പകരം ഇലക്ട്രോണിക് ടി.ആർ.5 ജൂൺ 1ന് ആരംഭിച്ചു. ജൂൺ 15വരെ താലൂക്ക് വരെയുള്ള ഓഫീസുകളിലും 30വരെ മറ്റെല്ലാ ഓഫീസുകളിലും ഇത് സമാന്തര സംവിധാനമായി പ്രവർത്തിക്കും. ജൂലായ് ഒന്നു മുതൽ പൂർണതോതിൽ ഇലക്ട്രോണിക് ടി.ആർ.5ലേക്ക് മാറും.
ഇ ട്രഷറിയിൽ പുതുതായി രൂപകൽപ്പന ചെയ്ത ter5.treasury.kerala.gov.in മൊഡ്യൂൾവഴിയാണ് ഇ.ടി.ആർ 5 പ്രവർത്തിക്കുക.സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സ്പാർക്കിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ ഇതുവഴി തുക സ്വീകരിക്കാനാകൂ. ഒരു ഓഫീസിൽ അടയ്‌ക്കേണ്ട തുക ആ ഓഫീസിലെ ഏത് ജീവനക്കാരനും ഇന്റർനെറ്റുള്ള കംപ്യൂട്ടർ മുഖേനയോ മൊബൈലിലൂടെയോ സ്വീകരിക്കാം. തുക അടച്ച വിവരം അടയ്ക്കുന്നയാളുടെ മൊബൈലിൽ ലഭിക്കും. തുകയുടെ വിവരങ്ങൾ ഏതു സമയത്തും മേലധികാരികൾക്കു പരിശോധിക്കാം. ഫീൽഡ് ഓഫീസർമാർക്ക് മൊബൈലിലൂടെ എവിടെനിന്നും തുക സ്വീകരിക്കാം.
പുതിയ സംവിധാനത്തിന്റെ പരിശീലനം ട്രഷറി വകുപ്പ് മറ്റു വകുപ്പുകളിലെ മാസ്റ്റർ ട്രെയിനർമാർക്കു നൽകി.
ജനങ്ങൾക്ക് ഓഫീസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാനാണ് ഇത് ഏർപ്പെടുത്തിയത്. ഇതോടെ സർക്കാർ ഓഫീസുകളിലെ പണമിടപാട് സുതാര്യമാകും. അന്നന്നു ലഭിക്കുന്ന തുക ഉടൻ സർക്കാർ ശീർഷകത്തിലേക്കു വരവുവയ്‌ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |