ആലുവ: ഭർത്തൃവീട്ടിലെ പീഡനം സംബന്ധിച്ച പരാതിയിൽ പൊലീസ് സ്റ്റേഷനിലെ ചർച്ചയ്ക്കു പിന്നാലെ നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ തൂങ്ങിമരിച്ച സംഭവത്തിൽ ഇന്നലെയും ആലുവ സംഘർഷഭരിതമായിരുന്നു. ആരോപണ വിധേയനായ സി.ഐ സി.എൽ.സുധീറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. തൊടുപുഴ അൽ അസർ ലാ കോളേജിലെ മോഫിയയുടെ സഹപാഠികൾ എസ്.പി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. ആലുവ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയാരംഭിച്ച കുത്തിയിരിപ്പ് സമരം തുടരുകയാണ്.
എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തി. ടയർ കത്തിച്ച് എറിയാനും ശ്രമിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറോളം സബ് ജയിൽ റോഡ് യുദ്ധക്കളമായി. 14പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർച്ച് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.
അതിനിടെ മാർച്ചുമായി ബന്ധപ്പെട്ട എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകി. എടത്തല സി.ഐ പി.ജെ. നോബിളാണ് ഡി.സി.സി പ്രസിഡന്റിനും ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടിക്കും നോട്ടീസ് കൈമാറിയത്. ഇരുവരോടും കത്തിൽ ഒപ്പുവച്ച് തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞു
എസ്.പി ഓഫീസിനു മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ തൊടുപുഴ അൽ അസർ ലാ കോളേജിലെ മോഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമം ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് ഉപേക്ഷിച്ചു. വൈകിട്ട് നാലരയോടെയാണ് പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർത്ഥികൾ എത്തിയത്. ഇവരെ പൊലീസ് തടഞ്ഞു. പ്രതിഷേധം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തശേഷം എസ്.പിക്ക് നിവേദനം നൽകാൻ നാല് വിദ്യാർത്ഥികളെ കടത്തിവിടാമെന്ന് പൊലീസ് സമ്മതിച്ചെങ്കിലും പിന്നാലെ എല്ലാവരെയും കസ്റ്റഡിയിലെടുത്ത് കളമശേരി എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയി. ഫോണുകൾ വാങ്ങിവച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താൻ എടത്തല സ്റ്റേഷനിലേക്ക് മാറ്റി. വിവരമറിഞ്ഞ് എത്തിയ ഡീൻ കുര്യാക്കോസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് എസ്.പി ഇടപെട്ട് കേസെടുക്കാതെ കുട്ടികളെ ആറരയോടെ വിട്ടയച്ചു. എ.ആർ.ക്യാമ്പിൽ വച്ച് തങ്ങളെ ക്രൂരമായി പൊലീസ് മർദ്ദിച്ചെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് വീഡിയോ സഹിതം പരാതി നൽകുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
'കണ്ടു കൊതി തീർന്നില്ല പൊന്നുമോളെ...'
സമരകേന്ദ്രത്തിൽ വിങ്ങിപ്പൊട്ടി മോഫിയയുടെ മാതാവ്
ആലുവ: 'അവളെ സി.ഐ ഒന്ന് സാന്ത്വനിപ്പിച്ചിരുന്നെങ്കിൽ എന്റെ മകൾ ഇന്നും ജീവിച്ചിരുന്നേനെ. കണ്ടു കൊതിതീർന്നില്ല പൊന്നുമോളെ...' ജനപ്രതിനിധികൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി മോഫിയാ പർവീനിന്റെ മാതാവ് ഫാരിഷ പറഞ്ഞ വാക്കുകൾ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. ആരോപണവിധേയനായ ആലുവ സി.ഐയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവരുടെ അടുത്തെത്തിയാണ് ഫാരിഷ വിങ്ങിപ്പൊട്ടിയത്.
ആലുവ പള്ളിയിൽ മോഫിയയെ സംസ്കരിച്ച സ്ഥലത്ത് ഭർത്താവ് ദിൽഷാദിനൊപ്പം പ്രാർത്ഥിച്ച് മടങ്ങുമ്പോഴാണ് സമരകേന്ദ്രത്തിലെത്തിയത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ എന്നിവർ ഉൾപ്പെടെ നിരവധിപേർ ഇന്നലെ മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
വേദനയായി പിതാവിന്റെ കുറിപ്പ്
ഞാനും മകൾക്കൊപ്പം പോകുമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത് എല്ലാവരേയും വേദനിപ്പിച്ചു. 'എന്റെ മകൾ കരളിന്റെ ഭാഗമാണ്. ഞാനും പോകും മോളുടെ അടുത്തേക്ക്. അവൾ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു അവളുടെ തുണ. അവൾക്ക് സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. ഇക്കുറി മാത്രം വിളിച്ചില്ല. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ല, ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം.'' എന്നാണ് ദിൽഷാദിന്റെ വേദനിപ്പിക്കുന്ന വരികൾ.
ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ
മോഫിയ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭർത്താവ് കോതമംഗലം ഇരുമലപ്പടി കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർത്തൃമാതാവ് റുഖിയ (55), ഭർത്തൃപിതാവ് യൂസഫ് (63) എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. റുഖിയയെ കാക്കനാട് വനിതാ ജയിലിലും സുഹൈലിനെയും യൂസഫിനെയും മൂവാറ്റുപുഴ ജയിലിലുമാണ് റിമാൻഡ് ചെയ്തത്.
മോഫിയയുടെ ആത്മഹത്യ; വനിത കമ്മിഷൻ കേസെടുക്കും
കോഴിക്കോട്: ആലുവയിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്ന് ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു. യുവതിയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ സി.ഐയ്ക്ക് വീഴ്ച വന്നിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. പരാതിക്കാരിയോട് സി.ഐ മോശമായി പെരുമാറി. ഉത്ര കേസിലും ഇതേ പരാതി ഉയർന്നതാണ്. സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |