തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സർക്കാർ ദയാവധത്തിന് വിട്ടുനൽകി തകർക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഘടകകക്ഷികളുടെ വകുപ്പുകളിലെല്ലാം സി.ഐ.ടി.യു ഗുണ്ടായിസമാണ്. വൈദ്യുതി,ജലസേചനം, ഗതാഗതം എന്നീ വകുപ്പുകൾക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സി.ഐ.ടി.യുവിന്റെ തോന്ന്യാസമാണ്.
ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുന്നു.കുട്ടനാട്ടിൽ കൃഷി നാശമുണ്ടായിട്ടും സർക്കാരിന്റെ സാന്നിദ്ധ്യമില്ല. ആഭ്യന്തര വകുപ്പിലും ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ്. ഭരിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മുഖ്യമന്ത്രി സിൽവർ ലൈനിന് പിന്നാലെയാണ്. ഒന്നാം വാർഷികാഘോഷ പരിപാടികൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.അടുത്ത മാസം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ പാർട്ടി നേതാവിനെ കോ- ഓർഡിനേറ്ററായി നിയമിച്ചത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശമ്പളമായ രണ്ടരലക്ഷം രൂപയ്‌ക്കാണ്. ചീഫ് സെക്രട്ടറിയുടെ ശമ്പളത്തിൽ നിയമിക്കാത്തത് കേരളത്തിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചിട്ടില്ല
തൃക്കാക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച ആരംഭിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞു. പി.ടി. തോമസിന്റെ വീട്ടിൽ നേതാക്കൾ പോയത് സ്ഥാനാർത്ഥി നിർണയത്തിനാണെന്നത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണ്. സ്ഥാനാർത്ഥി ചർച്ച തുടങ്ങാൻ പോകുന്നതേയുള്ളൂ. സ്ഥാനാർത്ഥികളാകാൻ ഒരുപാട് പേർ പ്രാപ്‌തരാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |