കൊച്ചി: സംഘപരിവാറിന്റെ ഇഷ്ടക്കാരുടെ ലിസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സ്വർണക്കടത്ത് കേസ് തിരഞ്ഞെടുപ്പിനുമുമ്പേ കേന്ദ്ര അന്വേഷണ ഏജൻസികൾ അവസാനിപ്പിച്ചത് ഇതിനെ തുടർന്നാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. നാഷണൽ ഹെറാൾഡ് കേസിൽ നെഹ്റു കുടുംബത്തെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജൻസികൾ ഭരണമുന്നണിയുടെ ഉപകരണമായാണ് പ്രവർത്തിക്കുന്നത്. സ്വർണക്കള്ളക്കടത്തും നാഷണൽ ഹെറാൾഡും വ്യത്യസ്തമാണ്. നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുമായി രഹസ്യധാരണയുള്ളതിനാൽ ഇ.ഡിയെയടക്കം വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല. കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രാന്വേഷണം വേണം.
കേരളത്തിലെ ദുർഭരണത്തിന് ബി.ജെ.പി കുടപിടിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പങ്കില്ലെങ്കിൽ മുഖ്യമന്ത്രിക്ക് മാനനഷ്ടക്കേസുൾപ്പെടെ നൽകാം. എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല. അവതാരങ്ങളില്ലെന്ന് പറഞ്ഞ പിണറായിയുടെ 9ാം അവതാരമാണ് ഷാജ് കിരൺ.
ഭീഷണിപ്പെടുത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിട്ടും ഷാജിനെ ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകൾ പേടിച്ച് അകത്തുകയറുന്ന സ്ഥിതിയാണിപ്പോൾ. കറുത്ത വസ്ത്രമിടുന്നവരെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നു. എന്താണ് കേരളത്തിൽ നടക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |