തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരായ എൽ.ഡി.എഫിന്റെ സമരത്തെ ജനങ്ങൾ തമാശയായിട്ടേ കാണൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകർത്തത്. അവർ ഒന്നിച്ചാലോചിച്ചാണ് യു.ജി.സി നിയമം ലംഘിച്ച് ഒൻപത് വി.സിമാരെയും നിയമിച്ചത്. ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണ്. ഉന്നത വിദ്യാഭ്യാസരംഗം തരിപ്പണമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകാൻ നടത്തുന്ന നാടകമാണ് രാജ് ഭവനിലേക്കുള്ള സമരം.
കോർപ്പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എൽ.ഡി.എഫ് രാജ്ഭവനിലേക്ക് പ്രകടനം നടത്തിയത്. മേയർ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തെവിടെപ്പോയി? ഒരു കത്ത് കത്തിച്ച് കളഞ്ഞെന്ന് പറയുന്നു. അപ്പോൾ തെളിവ് നശിപ്പിച്ചതിന് കേസെടുക്കേണ്ടതല്ലേ? സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് തെളിവ് നശിപ്പിച്ചത്. അതിനുത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |