കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജവീഡിയോ അപ്‌ലോഡ് ചെയ്ത കേസിൽ മലപ്പുറം സ്വദേശി അബ്ദുൾ ലത്തീഫ് വോട്ടെടുപ്പ് ദിവസം അറസ്റ്റിലായതിനെച്ചൊല്ലി വിവാദം. അറസ്റ്റിലായത് മുസ്ളിം ലീഗ് പ്രവർത്തകനാണെന്ന എൽ.ഡി.എഫിന്റെ ആരോപണം ലീഗും യു.ഡി.എഫ് നേതാക്കളും നിഷേധിച്ചത് വാഗ്വാദത്തിന് വഴിതെളിച്ചു.
വ്യാജ വീഡിയോ പുറത്തിറക്കിയതിന് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു.
യു.ഡി.എഫിന്റെ ആസൂത്രണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പരാജയം ഉറപ്പായപ്പോഴാണ് നികൃഷ്ടമായ പ്രവൃത്തി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈബർ ക്രൈമിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രോത്സാഹനം നൽകിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആരോപിച്ചു. യു.ഡി.എഫിന്റെ അധമരാഷ്ട്രീയത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
പൊലീസും സി.പി.എമ്മും ചേർന്ന് നടത്തിയ നാടകമാണെന്നും അബ്ദുൾ ലത്തീഫിന് യു.ഡി.എഫുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
അബ്ദുൾ ലത്തീഫ് മുസ്ളിം ലീഗ് പ്രവർത്തകനെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പരാജയം ഉറപ്പായപ്പോൾ എൽ.ഡി.എഫ് അവസാന അടവെടക്കുകയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |