തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ ബൈക്ക് യാത്രികൻ പാലം നിർമ്മാണ സ്ഥലത്ത് അപകടത്തിൽപ്പെട്ട് മരിച്ചതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, പാലം നിർമ്മാണ സൈറ്റുകളിലുൾപ്പെടെ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 36 ഇടത്ത് സുരക്ഷാകാര്യങ്ങളിൽ നേരിയ പോരായ്മകൾ കണ്ടെത്തി. പ്രാഥമികമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നെങ്കിലും തൊഴിലാളികളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വീഴ്ച കണ്ടെത്തിയത്. ഇത് ഉടൻ പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചീഫ് എൻജിനിയർമാർക്ക് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു.
സുരക്ഷാ നടപടികൾ കർശനമാക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചീഫ് എൻജിനിയർമാർക്ക് നൽകിയ അടിയന്തര നിർദ്ദേശത്തെ തുടർന്ന് ഞായറാഴ്ച തന്നെ സൈറ്റുകളിൽ പ്രാഥമിക സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. നിർമ്മാണ പ്രവൃത്തിയുടെയും കരാറുകാരന്റെയും മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പരും അടങ്ങിയ ബോർഡ് സൈറ്റുകളിൽ സ്ഥാപിക്കണമെന്ന് പരിശോധക സംഘം നിർദ്ദേശിച്ചു.
ഗതാഗത നിയന്ത്രണം ഉൾപ്പെടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. എസ്റ്റിമേറ്റിൽ പറയും പ്രകാരമോ എൻജിനിയറുടെ നിർദ്ദേശാനുസരണമോ ഉള്ള സുരക്ഷാ നടപടികളും സ്വീകരിക്കണം. പണിയുടെ സ്വഭാവമനുസരിച്ച് ബാരിക്കേഡ്, രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ, റിഫ്ലക്ടീവ് സൈൻ ബോർഡുകൾ ഉൾപ്പെടെ ഉണ്ടാകണം. മഴക്കാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം. തൊഴിലാളികൾ ഹെൽമെറ്റ്, ഫേസ് ഷീൽഡ്, സേഫ്റ്റി ഷൂ എന്നിവ ഉപയോഗിക്കണം.
വീഴ്ച കണ്ടാൽ നടപടി
സുരക്ഷാ നടപടികളിൽ വീഴ്ച കണ്ടെത്തിയാൽ കരാറുകാരനും മേൽനോട്ട ചുമതലയുള്ള ഓവർസിയർ, എൻജിനിയർമാർ തുടങ്ങിയവർക്കെതിരെയും ക്രിമിനൽ കേസുൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
'എല്ലാ ദിവസവും സൈറ്റുകളിൽ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തും. മേൽനോട്ടച്ചുമതലയുളള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുൾപ്പെടെ നിരീക്ഷിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിക്ക് ശുപാർശചെയ്യും".
-സൂപ്രണ്ടിംഗ് എൻജിനിയർ,
പൊതുമരാമത്ത് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |