
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആസന്നഭാവിയിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ. ചെന്നിത്തലയുടെ ആദ്യ നോവൽ 'നിയോഗം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച രചനാശൈലിയാണ് ചെന്നിത്തലയുടേത്. വരും തലമുറകൾക്ക് മുതൽക്കൂട്ടായിരിക്കും 'നിയോഗം'. മികച്ച നോവലുകളിൽ ഒന്നാണിത്.
ചിക്കാഗോയിൽ തുടങ്ങി ഒറ്റപ്പാലത്ത് അവസാനിക്കുന്നതാണ് നോവലിന്റെ പ്രമേയം. തലമുറകളിൽ നിന്നും തലമുറകളിലേക്ക് സഞ്ചരിക്കുന്നതായിരിക്കണം സൃഷ്ടികൾ. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള കോൺഗ്രസുകാരനാണ് ഞാൻ എന്നതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ സംവിധായകനും എഴുത്തുകാരനുമായ ബ്ളെസി പുസ്തകം ഏറ്റുവാങ്ങി. ടി.പത്മനാഭനൊപ്പം ആദ്യമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്ലെസി പറഞ്ഞു. മലയാളത്തിലെ നോവൽ സാഹിത്യത്തെ ആഴത്തിൽ മനസിലാക്കിയ വ്യക്തിയാണ് ചെന്നിത്തല. നിരവധി മനോഹരമായ ദൃശ്യങ്ങൾ കോർത്തിണക്കിയ ചിത്രം പോലെയാണ് ഈ നോവലെന്നും അദ്ദേഹം പറഞ്ഞു.
അനേകം പേരുടെ സ്‌നേഹവും സഹായവുമാണ് നോവലിന്റെ പൂർത്തീകരണത്തിന് പിന്നിലെന്ന് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നോവൽ മുന്നോട്ട് പോകുന്നത്. തന്റെ ജന്മനാടായ ഓണാട്ടുകരയുടെ ചരിത്രം പശ്ചാത്തലമാക്കിയുള്ള മറ്റൊരു പുസ്തകത്തിന്റെ രചന ആരംഭിച്ചു. രാജഭരണം മുതൽ സ്വാതന്ത്ര്യസമരം വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ പുസ്തകമെന്നും വ്യക്തമാക്കി.
സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി. ഡോ.പി.കെ.രാജശേഖരൻ പുസ്തക പരിചയം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |