തിരുവനന്തപുരം: കരളുറപ്പുള്ള ഒരു കോൺഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സി.പി.എം കരുതരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.പി.സി.സി പ്രസിഡന്റിനെ ജീവൻ നൽകിയും സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒപ്പമുണ്ട്.
കെ.സുധാകരനെ വധിക്കാൻ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സി.പി.എം ഇപ്പോൾ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. സുധാകരനു നേരെ ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പിന്നീട് പ്രാവർത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പരാമർശം. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
തെരുവ്ഗുണ്ടയുടെ ഭാഷ: വി.ഡി.സതീശൻ
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടേത് തെരുവ്ഗുണ്ടയുടെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കാലന്റെ റോൾ കൈകാര്യം ചെയ്യുന്ന മട്ടിലുള്ള ഭീഷണിയൊന്നും കോൺഗ്രസിനു മുന്നിൽ വിലപ്പോകില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണിടാൻ കോൺഗ്രസുകാർ അനുവദിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സുധാകരനെ തൊട്ടാൽ വിവരമറിയും: ടി.യു.രാധാകൃഷ്ണൻ
കെ.സുധാകരന്റെ ദേഹത്ത് തൊട്ടാൽ സി.പി.എം വിവരമറിയുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണം. സംസ്ഥാന സമ്മേളനത്തിന് ശേഷം സി.പി.എമ്മിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സി.വി. വർഗീസിന്റെ പരാമർശം.ഇതിനെ നിയമപരമായി നേരിടും. ചില വ്യക്തികൾ ഈ സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ അന്യായം ഫയൽ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒന്ന് നൽകാൻ പാർട്ടി നിർദ്ദേശിച്ചിട്ടില്ല. കേസുകൊടുത്ത് ഈ സംഭവം വഴിതിരിച്ചുവിടാനും ഉദ്ദേശിക്കുന്നില്ല.
ടി.എൻ. പ്രതാപൻ പരാതി നൽകി
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ജീവൻ നിലനിൽക്കുന്നത് സി.പി.എമ്മിന്റെ ഭിക്ഷയാണെന്ന് പരാമർശം നടത്തിയ സി.പി.എം നേതാവ് സി.വി. വർഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി ഡി.ജി.പിക്ക് രേഖാമൂലം പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |