കൊല്ലം: മുൻ എംഎൽഎ പി അയിഷ പോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷ പോറ്റി നേരത്തേ കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളെന്നായിരുന്നു വിശദീകരണം. എന്നാൽ, എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്‌ക്ക് കാരണമെന്നാണ് വിവരം.
ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ, നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്‌തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമർശിച്ച ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി.
ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ 21 അംഗ ഏരിയ കമ്മിറ്റിയിൽ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ഉൾപ്പെടുത്തിയില്ല. കൊട്ടാരക്കര ടൗൺ ഉൾപ്പെടുന്ന പ്രദേശമാണ് തൃക്കണ്ണമംഗൽ. കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസിൽ ജയിലിലായ പത്ത് സിപിഎം പ്രവർത്തകരിൽ മൂന്നുപേരെ മാത്രം സന്ദർശിച്ച് ജില്ലാ സെക്രട്ടറി മടങ്ങിയെന്നായിരുന്നു സമ്മേളനത്തിൽ പ്രസംഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |