കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കുരുക്കായി വിയ്യൂർ ജയിലിൽ നിന്ന് ഒന്നാം പ്രതി പൾസർ സുനിയുടെ (സുനിൽ കുമാർ) ഫോൺ വിളി. കേസിലെ സാക്ഷിയും സുനിയുടെ സഹതടവുകാരനുമായിരുന്ന ജിൻസണുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അടുത്തിടെ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ
ദിലീപിന്റെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനിലുമുൾപ്പെടെ പലയിടത്തു വച്ചും കണ്ടിട്ടുണ്ടെന്ന് സുനി സംഭാഷണത്തിൽ പറയുന്നു.
ഫോൺ സംഭാഷണം ദിലീപിന് മേലുള്ള കുരുക്ക് മുറുകാനിടയാക്കും. സുനിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സുനിക്കു പിന്നാലെ ദിലീപിനെയും ചോദ്യം ചെയ്യും. ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ പ്രത്യേകസംഘം അന്വേഷണപുരോഗതി വിലയിരുത്തി.
ജയിലിലെ ടെലിഫോണിൽ നിന്നാണോ മൊബൈൽ ഫോണിൽ നിന്നാണോ വിളിയെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ജിൻസണിന്റെ മൊഴിയും രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവിനായി സുനിയുടെ ശബ്ദസാമ്പിൾ ശേഖരിച്ചേക്കും.
'എല്ലാം തുറന്നുപറഞ്ഞുകൂടേ, തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണം. നീ മാത്രം എന്തിനാണ് അകത്തുകിടക്കുന്നതെന്ന്' പൾസർ സുനിയോട് ജിൻസൺ ചോദിക്കുന്നതും കേൾക്കാം.
അന്നും വഴിത്തിരിവായി
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ജിൻസൺ വഴിയാണ് അന്വേഷണ സംഘം അറിഞ്ഞത്. തുടർന്ന് ജിൻസണിനെ സാക്ഷിയാക്കിയിരുന്നു. എട്ട് മാസത്തോളം സുനിക്കൊപ്പം ജിൻസൺ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കേസിൽ ഗൂഢാലോചനയുണ്ടെന്ന് ഇയാൾ കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു. ജിൻസൺ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയത്. നിരവധി പ്രമുഖരെ സുനി ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും ജയിലിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ സുനിക്ക് ഫോൺ ലഭിച്ചെന്നുമായിരുന്നു ജിൻസണിന്റെ മൊഴി.
പണത്തിനു മുകളിൽ പരുന്ത് പറക്കുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി പൾസർ സുനിയും സഹതടവുകാരനായി എട്ടുമാസം കൂടെക്കഴിഞ്ഞശേഷം പുറത്തിറങ്ങിയ മറ്റൊരു കേസിലെ പ്രതി ജിൻസണും തമ്മിൽ അടുത്തിടെ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പൂർണ രൂപം.
പൾസർ സുനി: എന്താണ് ഈ കേസിന്റെ കാരണം? എനിക്ക് ഒന്നും അറിയാൻ പാടില്ല.
ജിൻസൺ: അതിവിടെ വല്യ സംഭവമാണ്... എന്തോ രാമചന്ദ്രൻ നായരോ, ബാലചന്ദ്രൻ നായരോ... നീ ആളുമായി പരിചയമുണ്ടോ?
സുനി: ഉം.. ഉം.. കണ്ടിട്ടുണ്ട്
ജിൻസൺ: ദിലീപിന്റെ വീട്ടിൽ വച്ചിട്ടാണോ?
സുനി: വീട്ടിൽവച്ചും ഹോട്ടലിൽവച്ചും കണ്ടിട്ടുണ്ട്
ജിൻസൺ: ആള് പറഞ്ഞു.... അനൂപ് പരിചയപ്പെടുത്തി ...ഇതാണ് പൾസർ സുനി, നിങ്ങൾ കാറിൽ സഞ്ചരിച്ചിരുന്നെന്നോ ...
സുനി: പോയതായിരിക്കും. പുള്ളി എന്താണ് പറയുന്നേ..?
ജിൻസൺ: നിന്റെ കൈയിൽ പണം തന്നിട്ടുണ്ടായിരുന്നോ? പിക്കറ്റ് പോക്കറ്റ് എന്ന സിനിമ സംവിധാനം ചെയ്തസമയത്താണ് ഈ കാര്യങ്ങൾ ചെയ്തത്. ബസിൽ സൂക്ഷിച്ച് പോകണമെന്ന് നിന്നോട് പറഞ്ഞുവത്രേ..
സുനി: അത് ഞാൻ പറയാം. വേറെ ഒരു കാര്യം കൂടിയുണ്ട്.. കോടതിയിൽ കേസ് നിർത്തിയേക്കുവാണോ?
ജിൻസൺ: അത് പുനർവിചാരണ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, പ്രോസിക്യൂഷൻ
സുനി: കൊടുക്കാൻ ചാൻസുണ്ടോ?
ജിൻസൺ: മാദ്ധ്യങ്ങളിലൊക്കെ അങ്ങനെയാണ് പറയുന്നത്. ബാലചന്ദ്രനെന്ന് പറയുന്ന ആൾ പക്കാ തെളിവുമായി എ ടു ഇസെഡ് കാര്യങ്ങൾ നടന്നതുപോലെ തന്നെയാണ് പറയുന്നത്.
സുനി: ദിലീപേട്ടനും അനൂപും തമ്മിൽ തെറ്റാനുള്ള കാര്യമെന്താണ്?
ജിൻസൺ: അത് അറിയില്ല. ഇയാൾ വന്ന് പെട്ടെന്ന് വെളിപ്പെടുത്തി. ഓഡിയോ ക്ലിപ്പിംഗൊക്കെ വെളിപ്പെടുത്തി. വസ്തുതയുണ്ടെന്ന് ഏതൊരാൾക്കും തോന്നും
ജിൻസൺ: ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. നിനക്ക് അപ്പീൽ നൽകാതെ പുറത്തിറങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മനസിലായോ. അയാൾ, നിന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ആൾ രക്ഷപ്പെട്ട് പോകും. രക്ഷപ്പെടാൻ കഴിയാത്ത തെളിവാണ് കൊണ്ടുവന്നേക്കണത്. വിത്ത് എവിഡൻസാണ്. ഇത് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കണം. നീ ഇപ്പോ ആരുടെ എന്തിനാണ് കഷ്ടപ്പെട്ട് ഇതിനുള്ളിൽ പോയിക്കിടക്കുന്നത്?
സുനി: ഞാൻ പറഞ്ഞില്ലേ കാര്യങ്ങൾ, ഞാനായിട്ട് ഒന്നും തെളിവ് കൊടുക്കണ്ടല്ലോയെന്ന് ഓർത്തിട്ടാ മിണ്ടാതെ ഇരിക്കുന്നേ. ഈ പുള്ളി ഇപ്പോ എന്തുകൊണ്ടാണ് വന്നേ എന്നുമാത്രം എനിക്ക് അറിയാൻ പാടില്ല.
ജിൻസൺ: ഒരു തെറ്റ് ഒരാൾ ചെയ്തുകഴിഞ്ഞാൽ അത് ഒരാൾ മാത്രം അനുഭവിക്കേണ്ട കാര്യമില്ല. എല്ലാവരും ഈക്ക്വലായി അനുഭവിക്കണം. അല്ലെങ്കിൽ എല്ലാവരെയും വെറുതേ വിടണം.
സുനി: പണത്തിന്റെ മുകളിൽ പരുന്ത് പറക്കുമോയെന്ന് ഇനി കണ്ടറിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |