'പവി കെയർ ടേക്കർ' തീയേറ്ററുകളിലെത്താൻ പോകുകയാണ്. ഈ വേളയിൽ സിനിമയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ദിലീപ്. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്നയൊരാളാണ് താൻ അവതരിപ്പിച്ച പവി എന്ന കഥാപാത്രമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ആയാളുടേതായ ജീവിതം കെട്ടിപ്പെടുക്കാൻ അയാൾ വിട്ടുപോയി. അങ്ങനെയുള്ള ആൾ അറിയാതെ എപ്പോഴോ ഒരു പ്രണയത്തിൽപ്പെട്ടു. ഇവർ വന്ന് കഥാപറയുമ്പോൾ തന്നെ പവി കുറച്ച് പ്രായമുള്ളയാളാണെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ നരയൊക്കെ ഉള്ളയാളാണോയെന്ന് ചോദിച്ചു. കുറച്ച് മെച്യൂരിറ്റി ഉണ്ടെന്ന് ഇവർ പറഞ്ഞു. അതുകൊണ്ടാണ് പ്രായം കൂട്ടാൻ വേണ്ടി മീശയൊന്നും കട്ട് ചെയ്യാതിരുന്നത്. പ്രായമില്ലെന്നല്ല പറഞ്ഞുവരുന്നത്. അയാൾ അതിനെക്കുറിച്ചൊന്നും ബോതേർഡ് അല്ല. അയാൾക്ക് മറ്റുള്ളവരുടെ കാര്യത്തിനാണ് ഏറ്റവും ശ്രദ്ധ. ഏതൊരാളും പ്രണയത്തിൽപ്പെടുമ്പോൾ മാനസികമായി യംഗ് ആയിപ്പോകും. നമ്മുടെ പ്രവർത്തികളൊക്കെ ആ രീതിയിലായിരിക്കും.'- ദിലീപ് വ്യക്തമാക്കി.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ദിലീപ് തുറന്നുപറഞ്ഞു. 'നിങ്ങൾ കാണുന്നതല്ലേ, എന്റെ ഓരോ സിനിമ വരുമ്പോഴും ഓരോ കാര്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. അതൊന്നും ഏൽക്കാതായപ്പോൾ വേറെ രീതിയിലായി. നമുക്കെന്ത് ചെയ്യാൻ പറ്റും. ഫെയ്സ് ചെയ്യുക. സിനിമയാണ് എന്റെ ലോകം. ഇതിന്റെ ബാഗ്രൗണ്ടിൽ നടക്കുന്ന കളികൾ നമ്മൾ ശ്രദ്ധിച്ചില്ല എന്നുള്ളതാണ്. അത് അതിന്റെ വഴിക്ക് പോകുക. എനിക്ക് ഒന്നിനെക്കുറിച്ചും ഒന്നും പറയാൻ പാടില്ല.
എന്റെ സങ്കടങ്ങളിൽ ശക്തരായ ആളുകൾ കൂടെ നിൽക്കുന്നതുകൊണ്ടാണ് ഞാൻ ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്. എന്നെ ഒഴിവാക്കിയെന്ന് ഒരു സ്ഥലത്തും ഞാൻ പറയില്ല. ദൈവാനുഗ്രഹം കൊണ്ട് ഈ നിമിഷം വരെ എന്റെ മുഖത്ത് നോക്കി ഒരാൾ മോശമായി സംസാരിച്ചിട്ടില്ല. വിരലിലെണ്ണാവുന്ന കുറച്ചാൾക്കാർ അതുമിതും പറയുന്നു. ഞാൻ കാരണമാണ് അവർ ഇപ്പോൾ ഫെയ്മസായിക്കൊണ്ടിരിക്കുന്നത്. എനിക്ക് സന്തോഷമേയുള്ളൂ. ഞാൻ കാരണം ആളുകൾ ഫെയ്മസാകുന്നുണ്ട്. അവരുടെ ഫാമിലി നന്നായി പോകുന്നുണ്ട്. ഒരു പി ആർ വർക്കും വേണ്ട. കഴിഞ്ഞ കുറേ വർഷങ്ങളായി നിങ്ങൾ എന്റെ മുഖം ഓർക്കാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ. നിങ്ങളുടെയൊക്കെ മനസിൽ ഞാൻ ഉണ്ട്. എത്ര ലക്ഷം രൂപയാണ് എനിക്ക് ലാഭം. '- അദ്ദേഹം പറഞ്ഞു.
താൻ വളരെ പേടിച്ച് ചെയ്ത കഥാപാത്രമായിരുന്നു റൺവേയിലെ വാളയാർ പരമശിവം എന്നും ദിലീപ് തുറന്നുപറഞ്ഞു. 'ഞാൻ വളരെ പേടിച്ച് ചെയ്ത വേഷമായിരുന്നു വാളയാർ പരമശിവം. കാരണം സ്പിരിറ്റ് മാഫിയ ലീഡറാണ്. പക്ഷേ അയാളുടെ സരസതയും അയാളുടെ ബുദ്ധിയൊക്കെയാണ് ആ സിനിമയെ ഭയങ്കരമായി വർക്കാക്കിയത്. അതിന്റെ അടുത്തതിന്റെ അടുത്തവർഷമാണ് ഞാൻ ആഭ്യന്തരമന്ത്രിയായി അഭിനയിച്ചത്. നടൻ എന്ന രീതിയിൽ നമ്മൾ പല വഴികളിലൂടെ പോകും. അല്ലെങ്കിൽ നമുക്ക് തന്നെ ബോറടിക്കും. അതിൽ ചിലത് ആളുകൾക്ക് ഇഷ്ടമാകും'.- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |