കൊച്ചി: സ്വപ്നങ്ങൾക്ക് തടസ്സമാകാൻ കാഴ്ചപരിമിതിയെ ദിലീപ് അനുവദിക്കാറില്ല. ഹിമാചൽ പ്രദേശിൽ ചെങ്കുത്തായ മലനിരയിൽ കൂട്ടുകാർക്കൊപ്പം ട്രെക്കിംഗ് കഴിഞ്ഞു. ജപ്പാനും യു.എസുമാണ് അടുത്ത ലക്ഷ്യം.
മഹാരാജാസ് കോളേജിലെ എം.എ പൊളിറ്റിക്സ് അവസാനവർഷ വിദ്യാർത്ഥിയാണ് ഇരുപത്തിയാറുകാരനായ കെ. ദിലീപ്. ബി.എഡ് കഴിഞ്ഞാണ് പി.ജിക്ക് ചേർന്നത്. കഴിഞ്ഞവർഷം യു.ജി.സി നെറ്റും നേടി. ഹയർസെക്കൻഡറി അദ്ധ്യാപകനാകാനാണ് ആഗ്രഹം.
കഴിഞ്ഞ മാസമാണ് ഹിമാചലിൽ പോയത്. 12 ദിവസത്തെ യാത്രയിൽ കുളു മണാലിയും ആഗ്രയും ഡൽഹിയുമെല്ലാം കറങ്ങി. ''കണ്ടാസ്വദിക്കാൻ പറ്റാത്തവ ഞാൻ തൊട്ട് അനുഭവിക്കുന്നു. അവിടത്തെ മഞ്ഞും തണുപ്പുമാണ് എന്റെ മനസിലെ കാഴ്ചകൾ. സ്ഥലത്തിന്റെ ഭംഗി കൂട്ടുകാർ പറഞ്ഞുതന്നു. ഇനി വിദേശയാത്ര. വിവിധ രാജ്യങ്ങളിലെ ഭിന്നശേഷി സൗഹൃദാന്തരീക്ഷം മനസിലാക്കണം,"" - ദിലീപ് പറയുന്നു.
കാസർകോട് കടകം നാരിളം വീട്ടിൽ കുമാരൻ - ദാക്ഷായണി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. സഹോദരങ്ങൾ: ദീപേഷ്, ദീപിക.
കൂട്ടുകാരൻ ഹരിക്കൊപ്പം പുതിയ മലയാളം, തമിഴ്, ഹിന്ദി സിനിമകൾ തിയേറ്ററിൽ പോയി ആസ്വദിക്കും ദിലീപ്. അഭിനേതാക്കളുടെ ശബ്ദത്തിൽ നിന്നാണ് വികാരപ്രകടനങ്ങൾ മനസിലാക്കുന്നത്. ശബ്ദംകൊണ്ട് ഏറ്റവും ഇഷ്ടം മമ്മൂട്ടിയെയും നവ്യാ നായരെയും. ഇവരെ നേരിട്ടറിയാൻ ആഗ്രഹമുണ്ട്.
കാഴ്ച മറച്ചത്
ഞരമ്പ് തകരാർ
ആറാം ക്ലാസ് വരെ പകുതി കാഴ്ചയുണ്ടായിരുന്നു ദിലീപിന്. കണ്ണിന്റെ ഞരമ്പുകളുടെ തകരാറാണ് പ്രശ്നം. ചികിത്സ ഫലം കണ്ടില്ല. 25 കിലോമീറ്റർ അകലെയുള്ള അന്ധവിദ്യാലയത്തിൽ നിന്ന് ആറാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലേക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്തു. അന്ന് എല്ലാവരും വിലക്കിയെങ്കിലും പലതവണ യാത്ര ചെയ്ത് വീട്ടുകാരുടെ വിശ്വാസം നേടി. ഇപ്പോൾ കേരളത്തിൽ എവിടെയും ഒറ്റയ്ക്ക് പോകും.
കേരളകൗമുദി കാഴ്ച മൊബൈൽ ആപ്ലിക്കേഷൻ വലിയ സഹായമാണ്. വാർത്തകൾ കേരളകൗമുദിയിലൂടെ എന്നും കേൾക്കാറുണ്ട്
-കെ. ദിലീപ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |