കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞ് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ടി.ബി മിനി പറഞ്ഞു. പൾസർ സുനിയാണ് നടിയെ ആക്രമിച്ചത്. എന്നാൽ അത് ചെയ്യിപ്പിച്ചത് ദിലീപാണ്. ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കുന്നതിന് വേണ്ടി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മിനി പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേസിൽ എട്ടാം പ്രതിക്ക് പ്രത്യേകമായി എന്തെങ്കിലും ടെൻഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ടിബി മിനി ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒപ്പം ഈ കേസിൽ ഇടപെട്ടത് മുതൽ തനിക്ക് വധഭീഷണി അടക്കം നേരിടുന്നുണ്ടെന്നും മിനി പറഞ്ഞു.
ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിലിരക്കേ അനധികൃതമായി പരശോധിച്ചതിൽ നടന്ന അന്വേഷണത്തിന്റെ സാക്ഷിമൊഴി പകർപ്പ് നടിക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതരേ നടൻ ദിലീപ് ഹർജി നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ് അഭിഭാഷകയുടെ പ്രതികരണം.
മിനിയുടെ വാക്കുകളിലേക്ക്...
'കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ടാമ്പറിംഗ് ചെയ്തതിൽ എട്ടാം പ്രതിക്ക് പങ്കുണ്ടോ എന്നത് ഞങ്ങൾക്ക് അറിയില്ല. ഒരു തരത്തിലുള്ള ആരോപണവും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. ആൾക്ക് എന്താണ് ഇതിൽ താൽപര്യം. കോടതിയെ രക്ഷിക്കേണ്ടത് ഒരു ക്രിമിനലാണോ. ജുഡീഷ്യറിയിൽ ഒരു ക്രിമിനലിന്റെ സഹായം ആവശ്യമില്ല. ആ ക്രിമിനലിന്റെ സഹായം തേടുന്നു എന്ന് പറയുമ്പോൾ തന്നെ അവിടെ സംശയത്തിന്റെ മറ വന്നുകഴിഞ്ഞു. ദിലീപിന് എന്താണ് കോടതിയുടെ കാര്യത്തിൽ ഇത്ര താൽപര്യം. അയാൾ അയാളുടെ കാര്യം നോക്കിയാൽ പോരെ. അയാളെ കുറിച്ച് ഒരു കാര്യം പറഞ്ഞിട്ടില്ലല്ലോ. മെമ്മറി കാർഡിന്റെ കാര്യത്തിൽ ഒരു കാര്യവും അയാൾക്കെതിരെ പറഞ്ഞിട്ടില്ല'- ടി.ബി മിനി പറഞ്ഞു.
'ഒരുപാട് ഭീഷണി കത്തുകൾ വരുന്നുണ്ട്. കുറച്ചൊക്കെ പൊലീസുകാർക്ക് കൊടുത്തു. അന്വേഷണം നടത്താൻ പറഞ്ഞു അവരോട്. ഭീഷണിയേക്കാൾ വലുത് പ്രതികളുടെ ആൾക്കാർ മുഴുവൻ കൂടോത്രം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇവർ പൂജ ചെയ്യുന്ന സ്ഥലങ്ങളിലുള്ള ആളുകൾ ഞങ്ങളെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് നിവൃത്തികേട് കൊണ്ടാണ് ചെയ്യുന്നതെന്ന് അവർ പറയും. അത് അവരുടെ ജോലിയാണ്'.
'ഒരു തെറ്റ് ചെയ്ത ദിലീപ് ഇപ്പോൾ പല തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെറിയ സൈബർ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പോലും സ്ത്രീകൾ തളർന്നുപോകുകയാണ്. അപ്പോൾ ഈ കുട്ടി ചെയ്യാൻ പോകുന്ന യുദ്ധത്തിന് നമ്മൾ അവളെ നമസ്‌കരിക്കണം. അഞ്ച് വർഷം അവൾ ട്രോമയിൽ തന്നെയായിരുന്നു. അതിന് ശേഷമാണ് അതിജീവിതയെന്ന അഭിമുഖം നൽകിയത്. കഴിഞ്ഞ ദിവസമൊക്കെ കണ്ടപ്പോൾ അവൾ ഭയങ്കര ഹാപ്പിയാണ്. ഞങ്ങളുടെ ആഗ്രഹവും അതാണ്'.
'അവർ ഒരു കാര്യം മനസിലാക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര മറയ്ക്കാൻ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. അവർ ഭയങ്കര വിശ്വാസികളാണ്. കണ്ട അമ്പലത്തിൽ എല്ലാം പോകുന്ന ആളാണ് ദിലീപ്. കണ്ട ദൈവത്തിനോട് എല്ലാം പ്രാർത്ഥിക്കുന്ന ആളാണ്. ദിലീപ് എന്താ വിചാരിക്കുന്നത് തെറ്റ് ചെയ്താൽ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നോ. ഞാൻ 100 ശതമാനം സത്യസന്ധമായി വിശ്വസിക്കുന്നു ദിലീപ് തെറ്റ് ചെയ്തു എന്നാണ്. എന്റെ കയ്യിൽ തെളിവുണ്ട്. ഇത് ചെയ്തത് സുനിയാണ്. സുനിയെ കൊണ്ട് ചെയ്യിച്ചത് ദിലീപാണെന്നതിന് തെളിവും എന്റെ കയ്യിലുണ്ട്'.
'ഒരു സ്ത്രീയെ കണ്ട് സെക്ഷ്വൽ ഇന്ററസ്റ്റ് തോന്നി ചെയ്തു എന്ന് പറഞ്ഞാൽ നമുക്ക് മാപ്പ് കൊടുക്കാം. പക്ഷേ, ഇയാള് ഒരാളെ കൊണ്ട് ചെയ്യിപ്പിച്ച് ആ വീഡിയോ എടുത്തിട്ട്, വിൽപന നടത്താമെന്ന് കരുതി. അല്ലെങ്കിൽ ഭീഷണിപ്പെടുത്താം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്‌തത്. പിന്നെയും ഈ തെറ്റ് മറയ്ക്കാൻ വേണ്ടി ചെയ്യുന്നതും തെറ്റുകളാണ്. ഏത് നിമിഷവും ഞങ്ങൾ തട്ടിപ്പോകുന്ന അവസ്ഥയിലാണ്. സത്യത്തിൽ പേടിയാണ്. കോടതി വിചാരണ നടക്കുമ്പോൾ പ്രതികളുടെ ആൾക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറെ മർദ്ദിക്കാൻ പോയ സാഹചര്യം വരെ ഉണ്ടായി'- ടി.ബി മിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |