തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേരിട്ട് ക്യാമ്പ് ചെയ്ത് പ്രചരണത്തിലേർപ്പെട്ട തൃക്കാക്കരയിൽ കണ്ട ആവേശം പോളിംഗ് ശതമാനത്തിൽ പ്രകടമാവാത്തത് മുന്നണികൾക്ക് ആശങ്കയും വെല്ലുവിളിയുമാകുന്നു.
എന്നാൽ,പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ അവകാശപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയാണ് എൻ.ഡി.എയ്ക്ക്. രാഷ്ട്രീയ, സാമുദായിക അടിയൊഴുക്കുകൾക്ക് വേദിയായ തൃക്കാക്കരയിലെ ഫലം കേരള രാഷ്ട്രീയത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരമാകും.
തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന കൊച്ചി നഗരത്തിലെ വോട്ടിടിവ് കോൺഗ്രസ് ക്യാമ്പിൽ ആശങ്കകളുണ്ടാക്കിയിട്ടുണ്ട്. തൃക്കാക്കര മുനിസിപ്പൽ പ്രദേശങ്ങളിൽ മോശമല്ലാത്ത പോളിംഗുണ്ടായി. ഈ വ്യതിയാനം തങ്ങൾക്കനുകൂലമാകുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു.മണ്ഡലത്തിന്റെ പൊതുസ്ഥിതിയും രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥയും തങ്ങൾക്കൊപ്പമാണെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്.
കോൺ. നേതൃത്വത്തിന് പരീക്ഷണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് എത്രമാത്രം ഉയിർത്തെഴുന്നേറ്റുവെന്നതിന്റെ വിലയിരുത്തലാകും തൃക്കാക്കര ഫലം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും സംബന്ധിച്ചിടത്തോളം നിർണായകവും
കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കര. ആ ആത്മബലത്തിനൊപ്പം ഒരു വർഷത്തെ സർക്കാരിന്റെ പ്രവർത്തനത്തിനെതിരായ ജനവികാരവും , ഉമ തോമസിന് ലഭിക്കുന്ന സഹതാപ തരംഗവുമെല്ലാം കണക്കു കൂട്ടി കഴിഞ്ഞ തവണത്തേതിലും മികച്ച ഭൂരിപക്ഷം അവരാഗ്രഹിക്കുന്നു. പ്രചാരണ നിയന്ത്രണം നേരിട്ടേറ്റെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാകും ഫലം കൂടുതൽ നിർണായകം.
ഇടത് സർക്കാരിന്റെ ഉരകല്ല്
സിറ്റിംഗ് മണ്ഡലമല്ലാത്ത തൃക്കാക്കരയിലെ ഫലമെന്തായാലും ഇടതുമുന്നണിയെയോ സർക്കാരിനെയോ ബാധിക്കില്ലെങ്കിലും ,തുടർഭരണം നേടി ഒരു വർഷം പൂർത്തിയാക്കുമ്പോഴുണ്ടാകുന്ന തിരഞ്ഞെടുപ്പ് പരീക്ഷണത്തിൽ അടി പറ്റുന്നത് അഭിമാനകരമാവില്ല. വികസനം മുഖ്യ മുദ്രാവാക്യമാക്കി, എന്തുവില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പ്രചരണത്തിനിറങ്ങിയ സി.പി.എം നേതൃത്വത്തിന് നേർക്ക് അത് ചില ചോദ്യങ്ങളുയർത്താം.
കഴിഞ്ഞ തവണത്തേക്കാളും ഭൂരിപക്ഷത്തോടെയുള്ള യു.ഡി.എഫ് വിജയം ഇടതിന് ക്ഷീണമാകും. യു.ഡി.എഫ് വിജയിച്ചാലും അവരുടെ ഭൂരിപക്ഷം കുറയ്ക്കാനായാൽ ആശ്വസിക്കാം.
എൻ.ഡി.എ നോട്ടം അടിയൊഴുക്കിൽ
പി.സി. ജോർജിനെ ഇറക്കി അവസാന മണിക്കൂറിൽ അഴിച്ചുവിട്ട പ്രചരണത്തിന്റെ ബലത്തിലെ അടിയൊഴുക്കുകളിലാണ് എൻ.ഡി.എയുടെ നോട്ടം. കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ടുനില മെച്ചപ്പെടുത്താനായാലും എൻ.ഡി.എയ്ക്ക് ആശ്വാസമായിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിലൂടെ പ്രതിച്ഛായാഭംഗം നേരിട്ട സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞ തവണത്തേതിലും വോട്ടു നില കുറഞ്ഞാലുള്ള ക്ഷീണം വലുതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |