കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് സർവേ നടത്താതെ എങ്ങനെ കണ്ടെത്തിയെന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കാൻ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്‌ട് പ്രകാരമുള്ള സർവേ നടക്കുന്നുണ്ടെന്ന് സർക്കാർ പറയുന്നു. എന്നാൽ സർവേയ്‌ക്കുള്ള വിജ്ഞാപനത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പർ, ബ്ളോക്ക് നമ്പർ, വില്ലേജ് തുടങ്ങിയ കാര്യങ്ങളുണ്ട്. സർവേ നടക്കുകയാണെന്ന് പറയുമ്പോൾ ഈ വിവരങ്ങൾ എങ്ങനെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതെന്ന് വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിർദ്ദേശിച്ചു.
സിൽവർലൈൻ പദ്ധതിക്കായി അതിരുകൾ തിരിച്ച് കല്ലിടുന്നതിനെതിരെ കോട്ടയം ഏറ്റുമാനൂർ സ്വദേശി ബിനു സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഹർജി സമാനസ്വഭാവമുള്ള മറ്റ് ഹർജികൾക്കൊപ്പം 12നു പരിഗണിക്കാൻ മാറ്റി.
അതേസമയം സ്‌പെഷ്യൽ റെയിൽവേ പദ്ധതികൾക്കായി സ്ഥലം ഏറ്റെടക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഹർജിക്കാരുടെ വാദം. 1221 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. ഇതിൽ 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് വിലയിരുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |